പുതുയുഗപ്പിറവി
Sunday, May 24, 2015 12:21 AM IST
ഫ്രഞ്ച് ഓപ്പണില്‍ ഇത്തവണ പുതുയുഗപ്പിറവി പ്രതീക്ഷിക്കപ്പെടുമ്പോള്‍ വിജയ ചിന്തകള്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ ചുറ്റിപ്പറ്റിയാണ്. തുടര്‍ച്ചയായ 22 മത്സരങ്ങളിലെ വിജയത്തിന്റെ റിക്കാര്‍ഡുമായി റൊളാംഗ് ഗാരോയിലെത്തിയ ജോക്കോവിച്ച് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.

ഇക്കാലയളവില്‍ മോണ്ടികാര്‍ലോയിലും റോം മാസ്റ്റേഴ്സിലും ജോക്കോവിച്ച് കിരീടം ചൂടി. ഇവിടെ രണ്ടു തവണ (2012,2014) ഫൈനലിലെത്തിയിട്ടുണ്െടങ്കിലും കിരീടം ചൂടാന്‍ ജോക്കോവിച്ചിനായിട്ടില്ല. കഴിഞ്ഞ നവംബറിനുശേഷം ജോക്കോവിച്ച് കിരീടങ്ങള്‍ വാരിക്കൂട്ടുകയാണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷം മൂന്നു മാസ്റേഴ്സ് ടൂര്‍ണമെന്റുകളിലും എടിപി ടൂര്‍ ഫൈനല്‍സിലും ജോക്കോവിച്ച് കിരീടം ചൂടി.

റോജര്‍ ഫെഡറര്‍ക്കും 2015 മികച്ച വര്‍ഷമാണ്. ഇതുവരെ കളിച്ച 30 മത്സരങ്ങളില്‍ 25ലും അദ്ദേഹം വിജയിച്ചു. പക്ഷേ, കളിമണ്‍ കോര്‍ട്ടില്‍ കളിച്ചപ്പോള്‍ (റോം മാസ്റ്റേഴ്സ്) ജോക്കോവിച്ചിനെതിരേ പരാജയമായിരുന്നു ഫലം.


വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ മരിയ ഷറപ്പോവയ്ക്ക് ഇത്തവണ അമേരിക്കയുടെ സെറീന വില്യംസിനെ മറികടക്കേണ്ടി വരും. ലോക ഒന്നാം നമ്പര്‍ താരം സെറീന ഉറ്റുനോക്കുന്നത് 20-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ്. പരിക്കില്‍നിന്നു പൂര്‍ണമോചിതയായി കളിക്കാനെത്തിയ സെറീനയ്ക്ക് ഈ അനുപമ നേട്ടത്തിലെത്താനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആദ്യദിനംതന്നെ റോജര്‍ ഫെഡറര്‍ കളത്തിലിറങ്ങും. കൊളംബിയയുടെ ആലജാന്ദ്രോ ഫല്ലയാണ് എതിരാളി. വനിതാ വിഭാഗത്തില്‍ സിമോണി ഹാലെപ്പും അന ഇവാനോവിച്ചും ഇന്നു കളത്തിലിറങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.