ചെല്‍സിക്ക് ഇന്നു കിരീടധാരണം
Sunday, May 3, 2015 12:31 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ചെല്‍സിക്ക് ഒരു കടമ്പകൂടി. തുടര്‍ച്ചയായ രണ്ടാം വട്ടവും ഇംഗ്ളണ്ടിന്റെ അധിപനാകാന്‍ ഇന്നു ക്രിസ്റല്‍ പാലസിനെതിരേ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ മതി. ഇന്നു വൈകിട്ട് ആറിനാണു മത്സരം. രാത്രി 8.30നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റര്‍ സിറ്റി ടോട്ടനം ഹോട്സ്പറിനെ നേരിടും. പ്രീമിയര്‍ ലീഗില്‍ ഇന്നത്തേതു കൂടാതെ മൂന്നു മത്സരങ്ങള്‍ അവശേഷിക്കേയാണ് ചെല്‍സി കിരീടം ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നത്. 34 മത്സരങ്ങളില്‍നിന്ന് 80 പോയിന്റുമായാണ് ചെല്‍സി ഒന്നാം സ്ഥാനത്തു തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 67 പോയിന്റാണുള്ളത്. 33 മത്സരങ്ങളില്‍നിന്ന് അതേ പോയിന്റുമായി ആഴ്സണല്‍ മൂന്നാമതുണ്ട്.

എന്നാല്‍, ചെല്‍സിയുടെ അവസാനമത്സരങ്ങളിലെ വിജയങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ലോക ഫുട്ബോളിലെ ഏറ്റവും ബോറിംഗ് ഗെയിം കാഴ്ചവയ്ക്കുന്നത് മൌറീഞ്ഞോയുടെ കുട്ടികളാണ്. ചെല്‍സി അവസാനം കളിച്ച 10 മത്സരങ്ങളില്‍ ഏഴെണ്ണവും വിജയിച്ചത് ഒരുഗോളിന്റെ വ്യത്യാസത്തിലാണ്. മൂന്നു മത്സരം സമനിലയില്‍ കലാശിച്ചു. പ്രതിരോധത്തിന്റെ തന്ത്രമാണ് മൌറീഞ്ഞോ പയറ്റുന്നത്. എന്നാല്‍, മൌറീഞ്ഞോയ്ക്ക് ഈ വിവാദത്തിനോട് വലിയ കൂസലില്ലാതെയാണ് പ്രതികരിച്ചത്.


ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച(24) ടീം ചെല്‍സിയാണ്. കേവലം രണ്ടു തവണയാണു ചെല്‍സി പരാജയപ്പെട്ടത്. 16 മത്സരങ്ങളില്‍ ചെല്‍സി വലയില്‍ ഗോളെത്തിക്കാന്‍ എതിര്‍ടീമിനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ ചാരം ഡിയേഗോ കോസ്റ്റ പരിക്കിനെത്തുടര്‍ന്ന് ചെല്‍സി നിരയില്‍ ഉണ്ടാകില്ല. അതുപോലെ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ബ്രസീലിയന്‍ മധ്യനിരതാരം ഓസ്കറും കളിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.