സഞ്ജുവിന്റെ പോരാട്ടം വിഫലം
സഞ്ജുവിന്റെ പോരാട്ടം വിഫലം
Sunday, May 3, 2015 12:28 AM IST
മുംബൈ: സഞ്ജുവിന്റെ ഒറ്റയാന്‍ പേരാട്ടത്തിനും വാങ്കഡെയെ കീഴടക്കാനായില്ല. വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയത് എട്ടു റണ്‍സിന്. തോല്‍വിയിലും തലയുയര്‍ത്തിനിന്നത് മൂന്നാം നമ്പറിലിറങ്ങി മലയാളിതാരം സഞ്ജു നേടിയ 76 റണ്‍സിന്റെ ഇന്നിംഗ്സും.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കു ലെന്‍ഡല്‍ സിമണ്‍സും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് മുംബൈക്കു മികച്ച തുടക്കമാണു നല്‍കിയത്. 5.3 ഓവറില്‍നിന്നും ഇരുവരും ചേര്‍ന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ(27) പൊളാര്‍ഡി(24)നൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിന്റെ കലാശക്കൊട്ടായിരുന്നു അമ്പാട്ടി റായിഡുവിന്റെ ബാറ്റിംഗ്. 27 പന്തില്‍നിന്ന് 53 റണ്‍സ് നേടിയ റായുഡുവിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ 20 ഓവറില്‍ 188 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈ രാജസ്ഥാനു മുന്നിലുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍(28) പുറത്തായശേഷം സ്ഥാനക്കയറ്റം കിട്ടിയെത്തിയ സഞ്ജുവിന്റെ ഇന്നിംഗ്സാണു പിടിച്ചുയര്‍ത്തിയത്. സ്റ്റീവന്‍ സ്മിത്തിനൊപ്പം 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചെങ്കിലും പിന്നീട് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.


ഫോമിലേക്കു മടങ്ങിയെത്തിയ സഞ്ജു മലിംഗയെ കൂറ്റന്‍ സിക്സറിനും പറത്തി. എന്നാല്‍ 14 ബോളില്‍നിന്നും ജയിക്കാന്‍ 27 റണ്‍സ് എന്ന നിലയില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്റെ മേല്‍ക്കൈ നഷ്ടമായി.

കരുണ്‍ നായരും ഹൂഡയും വന്നപോലെ മടങ്ങിയപ്പോള്‍ ലക്ഷ്യത്തിന് എട്ടു റണ്‍സകലെ റോയല്‍സ് തലതാഴ്ത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ മക്ഗ്ളീഗന്റെ മികച്ച ബൌളിംഗാണ് മുംബൈക്കു വിജയമുറപ്പിച്ചത്. മൂന്നാം ജയത്തോടെ ആറു പോയിന്റ് സ്വന്തമാക്കിയ മുംബൈ പ്ളേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.