ശ്രീനിക്കെതിരേ കുരുക്കു മുറുക്കി എതിര്‍പക്ഷം
ശ്രീനിക്കെതിരേ കുരുക്കു മുറുക്കി എതിര്‍പക്ഷം
Tuesday, April 28, 2015 11:53 PM IST
കോല്‍ക്കത്ത: മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനെതിരായ കുരുക്കുകള്‍ കൂടുതല്‍ മുറുക്കി എതിര്‍പക്ഷം. ഞായറാഴ്ച കോല്‍ക്കത്തയില്‍ നടന്ന ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗം നീണ്ടുനിന്നത് നാലു മണിക്കൂര്‍. ശ്രീനി പക്ഷത്തെ കടന്നാക്രമിക്കുന്നതിനാണ് ഭൂരിഭാഗം സമയവും വിനിയോഗിച്ചത്. ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കല്‍, ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യുടെ ഭാവി എന്നിവ പരിഗണനയ്ക്കു വന്നെങ്കിലും ഇക്കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതിയുണ്ടായില്ല. ബിസിസിഐയില്‍ ശ്രീനിവാസന്റെ സ്വാധീനം ദുര്‍ബലമായെന്നാണ് യോഗത്തിനുശേഷം ഭാരവാഹികളുടെ പ്രതികരണങ്ങള്‍ നല്കുന്ന സൂചന.

മുന്‍ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറാണ് ശ്രീനി വിരുദ്ധപക്ഷത്തിനു നേതൃത്വം നല്കുന്നത്. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഉടമസ്ഥാവകാശം അഞ്ചുലക്ഷം രൂപയ്ക്കു ട്രസ്റിനു കൈമാറിയിരുന്നു. കോടികള്‍ വിലയുള്ള സൂപ്പര്‍കിംഗ്സിന്റെ ഇത്ര ചെറിയ തുകയ്ക്ക് എങ്ങനെ മാറ്റാനാകുമെന്നാണ് ഇവര്‍ ചോദിച്ചത്. ഇക്കാരണത്താല്‍ ബിസിസിഐക്കു കിട്ടേണ്ട ഭീമമായ ട്രാന്‍സ്ഫര്‍ ഫീസ് നഷ്ടമായി. തമിഴ്നാട് പ്രതിനിധിയായി യോഗത്തിനെത്തിയ പി.എസ്. രാമനും മനോഹറും തമ്മില്‍ ഇക്കാര്യത്തില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഫെബ്രുവരി 27നു ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് ബോഡി ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ കൈമാറ്റത്തിനു അംഗീകാരം നല്കിയെന്നാണ് രാമന്‍ വാദിച്ചത്. ഈ വാദത്തെ ഖണ്ഡിച്ച് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. ഐപിഎല്‍ ഗവേര്‍ണിംഗ് ബോഡി ബിസിസിഐയുടെ ഒരു സബ്കമ്മിറ്റി മാത്രമാണെന്നും അന്തിമതീരുമാനം ബോര്‍ഡിന്റേതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടെ സൂപ്പര്‍കിംഗ്സ് ഉടമസ്ഥാവകാശം ബോര്‍ഡിന്റെ ലീഗല്‍ സെല്ലിനു കൈമാറാന്‍ തീരുമാനിച്ചു. നിയമവിദഗ്ധരുടെ വിദഗ്ധ ഉപദേശത്തിനുശേഷം ഡാല്‍മിയയും ഠാക്കൂറുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.


ശ്രീനിവാസന്റെ ആശീര്‍വാദത്തോടെ പ്രസിഡന്റ് പദത്തിലെത്തിയ ഡാല്‍മിയ ഇതുവരെ മനസ് തുറന്നിട്ടില്ല. ശ്രീനിവാസനെ ഒതുക്കേണ്ടത് അദ്ദേഹത്തിന്റെ കൂടി ആവശ്യമാണ്. എങ്കിലും എല്ലാവശവും പഠിച്ചശേഷം മാത്രമേ ഡാല്‍മിയ അടുത്ത ചുവട് വയ്ക്കാന്‍ സാധ്യതയുള്ളൂ.

ശ്രീനി പക്ഷത്തുള്ള ട്രഷറര്‍ അനിരുദ്ധ് ചൌധരിയെ സബ് കമ്മിറ്റികളിലൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ശ്രീനിയുടെ അടുപ്പക്കാരനായ ബറോഡ പ്രതിനിധി സമര്‍ജിത് ഗെയ്ക്ക്വാദിനെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ അനുവദിച്ചതുമില്ല. അതേസമയം പവാര്‍ പക്ഷത്തെ പ്രമുഖനായ രാകേഷ് പരീഖ് പങ്കെടുക്കുകയും ചെയ്തു. അതേസമയം, നാലു മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ മുഖ്യവിഷയം ശ്രീനി തന്നെയാ യിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട പലകാര്യ ങ്ങളിലും തീരുമാനമാകാതെയാണ് യോഗം തീര്‍ന്നത് ഇന്ത്യയുടെ പുതിയ പരിശീലകനെ തീരുമാനിക്കുന്നതു നീട്ടിവച്ചു. അതുപോലെ ചാമ്പ്യന്‍സ് ലീഗ് ഇനി വേണ്ട എന്ന നിലപാടിനും തത്വത്തില്‍ അംഗീകാരമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.