ടൈസണ്‍ ഗേയുടെ മടങ്ങിവരവിനെതിരേ ഉസൈന്‍ ബോള്‍ട്ട്
Tuesday, April 28, 2015 11:52 PM IST
കിംഗ്സ്റ്റണ്‍: ഉത്തേജകം ഉപയോഗിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ട അമേരിക്കന്‍ സ്പ്രിന്റ് താരം ടൈസണ്‍ ഗേയുടെ മടങ്ങിവരവിനെതിരേ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ടൈസണ്‍ ഗേയ്ക്ക് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തണമായിരുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2013ല്‍ അമേരിക്കയില്‍ നടന്ന മീറ്റിനിടെ നടത്തിയ പരിശോധനയിലാണ് ടൈസണ്‍ ഗേ നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്ക് അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ജൂണില്‍ ഗേ മത്സരരംഗത്ത് തിരിച്ചെത്തുകയായിരുന്നു. അമേരിക്കന്‍ ഡോപിംഗ് ഒഫീഷ്യല്‍സാണ് അദ്ദേഹത്തെ പിന്തുണച്ചത്. താന്‍ കണ്ടിട്ടുള്ള ഏറ്റവും മോശപ്പെട്ട കാര്യമായിരുന്നു ഇതെന്ന് ബോള്‍ട്ട് പറഞ്ഞു.


കായികരംഗത്ത് നിങ്ങളെ ഒരാള്‍ വഞ്ചിച്ചിട്ടുണ്െടങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം -ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം ഒമ്പതിന് ടൈസണ്‍ ഗേ പങ്കെടുക്കുന്ന ജമൈക്കന്‍ മീറ്റില്‍ ബോള്‍ട്ടും പങ്കെടുക്കുന്നുണ്ട്. ഈ മത്സരത്തെ ഞാന്‍ വലിയ കാര്യമായി കണക്കാക്കുന്നില്ല. ടൈസണ്‍ ഗേയെ ബഹുമാനിക്കുന്നു. എന്റെ നല്ല എതിരാളിയായിരുന്നു അദ്ദേഹം. എന്നാല്‍, ഈ മത്സരത്തില്‍ അദ്ദേഹത്തെ നേരിടുന്നത് ഒട്ടും ആശങ്കപ്പെടുത്തുന്നില്ലെന്നും ബോള്‍ട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.