ഇന്ത്യയില്‍ ക്രിക്കറ്റ് വീണു
Tuesday, April 21, 2015 11:46 PM IST
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ക്രിക്കറ്റിന് വന്‍ ഇടിവ് നേരിടുമ്പോള്‍ ക്രിക്കറ്റിനെ ഒരു മതം പോലെ കരുതിയിരുന്ന ഇന്ത്യയിലും ആ ഇടിവ് പ്രകടമായി. ടെലിവിഷനില്‍ കാണുന്നവരുടെ എണ്ണത്തിലാണ് വലിയ ഇടിവു സംഭവിച്ചിരിക്കുന്നത്. 2008ല്‍ ഗ്രോസ് റേറ്റിംഗ് പോയിന്റില്‍ 105ല്‍നിന്നും 2014ലെത്തിയപ്പോള്‍ 61 ശതമായമായി കുറഞ്ഞു. ഏകദേശം 40 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇന്ത്യയിലും ഇതിന്റെ പ്രതിഫലം ശക്തമായിരിക്കുകയാണ്. സച്ചിന്‍ തെണ്ടുല്‍ക്കറും മറ്റ് ഇതിഹാസ താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചതോടെ കളികാണുന്നവരുടെ എണ്ണം കുറഞ്ഞുവെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. മുന്‍ തലമുറയെ അപേക്ഷിച്ച് ഇപ്പോഴത്തെ യുവാക്കള്‍ക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം കുറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യയില്‍ 65 ശതമാനം 35 വയസില്‍ താഴെയുള്ളവരാണ്.


അവരുടെ താത്പര്യം മറ്റ് കായിക ഇനങ്ങളിലേക്കു വ്യാപിച്ചതായി പഠനം പറയുന്നു. 2008ല്‍ മണിക്കൂറുകളോളം ക്രിക്കറ്റ് കണ്ടിരുന്നരുടെ എണ്ണം 29 ശതമാനമായിരുന്നു. 2014ല്‍ 16ലേക്കു താണു. ക്രിക്കറ്റിന് ആരാധകര്‍ കൂടുതലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് പഠനം നടത്തിയത്. ക്രിക്കറ്റിന്റെ ഈ വീഴ്ച ഇന്ത്യയുടെ കായിക സംസ്കാരത്തിലെ വലിയ മാറ്റം സംഭവിച്ചതായാണു വിലയിരുത്തപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.