റൊണാള്‍ഡോയ്ക്കു റിക്കാര്‍ഡ്; റയലിനു ജയം
Monday, April 20, 2015 12:05 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനു ജയം. സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന മത്സരത്തില്‍ മലാഗയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ ജയം സ്വന്തമാക്കിയത്. സെര്‍ജിയോ റാമോസ് (24), ഹാമിഷ് റോഡ്രിഗസ് (69), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (90+2) എന്നിവരാണ് ഗോള്‍ നേടിയത്.

യുവാന്‍മി (71) വകയായിരുന്ന മലാഗയുടെ ആശ്വാസ ഗോള്‍. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. 32 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സയ്ക്ക് 78 പോയിന്റും റയലിന് 76ഉം അത്ലറ്റികോ മാഡ്രിഡിന് 69 പോയിന്റുമാണുള്ളത്. തുടര്‍ച്ചയായ അഞ്ചാം സീസണിലും റൊണാള്‍ഡോ അമ്പത് ഗോള്‍ തികച്ചു. സ്പാനിഷ് ലീഗ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമാണ് റൊണാള്‍ഡോ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്ക് വലയിലെത്തിച്ച് 24ാം മിനിറ്റില്‍ റാമോസ് റയലിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ പെനാല്‍റ്റി നഷ്ടപ്പെടുത്തിക്കൊണ്ട് ലീഡ് ഉയര്‍ത്താനുള്ള അവസരം റയല്‍ നഷ്ടമാക്കി. എന്നാല്‍, രണ്ടു മിനിറ്റിനുള്ളില്‍ റോഡ്രിഗസ് ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. ഇതിലും റൊണാള്‍ഡോയുടെ ടച്ച് ഉണ്ടായിരുന്നു. 71-ാം മിനിറ്റില്‍ യുവാന്‍മി ഒരു ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ പെനാല്‍റ്റി നഷ്ടമാക്കിയതിന്റെ കുറവ് തീര്‍ത്തു. പോര്‍ച്ചുഗീസ് താരം ഈ സീസണില്‍ നേടുന്ന അമ്പതാമത് ഗോളായിരുന്നു അത്്.


മത്സരം ജയിച്ചെങ്കിലും അടുത്തയാഴ്ചത്തെ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിന് അത്ലറ്റികോ മാഡ്രിഡിനെതിരെ ഇറങ്ങുന്ന റയലിനു പല നഷ്ടങ്ങളും ഈ മത്സരത്തിലൂടെ ഉണ്ടായി. പ്ളേമേക്കര്‍ ലൂക്ക മോര്‍ഡിച്ചിനും സ്ട്രൈക്കര്‍ ഗാരത് ബെയ്ലിനും പരിക്കേറ്റു പുറത്തുപോകേണ്ടിവന്നു. മോര്‍ഡിച്ചിന് ആറാഴ്ചത്തെ വിശ്രമം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ബെയ്ലിനെ അഞ്ചാം മിനിറ്റില്‍തന്നെ പിന്‍വലിക്കേണ്ടിയും വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.