കോല്‍ക്കത്തയ്ക്കു ജയം
Sunday, April 19, 2015 11:45 PM IST
പൂന: കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ എട്ടാം എഡിഷനിലെ രണ്ടാം ജയമാഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത 17.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു ലക്ഷ്യം മറികടന്നു. ആറാം വിക്കറ്റില്‍ ആന്ദ്രെ റസലും(36 പന്തില്‍ 66) യൂസഫ് പഠാനും(24 പന്തില്‍ 28) നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കോല്‍ക്കത്തയ്ക്കു ജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഒരുഘട്ടത്തില്‍ മൂന്നിന് 27 എന്നനിലയിലായിരുന്നു. മുരളി വിജയ്(0), വിരേന്ദര്‍ സെവാഗ്(11), വൃദ്ധിണആന്‍ സാഹ(15) എന്നിവരാണ് വേഗത്തില്‍ പുറത്തായത്. വീരേന്ദര്‍ സെവാഗ് വീണ്ടും പരാജയമായി. 10 പന്തില്‍ 11 റണ്‍സ് മാത്രമാണ് വീരുവിന്റെ സമ്പാദ്യം. എന്നാല്‍ ജോര്‍ജ് ബെയ്ലി (45 പന്തില്‍ 60), ഗ്ളെന്‍ മാക്സ് വെല്‍ സഖ്യം പഞ്ചാബിനെ കാത്തു. 11-ാം ഓവറില്‍ ടീം സ്കോര്‍ 90ല്‍ നില്‍ക്കേ മാക്സ്വെല്‍ പുറത്തായതോടെ കിംഗ്സിന്റെ താളം നഷ്ടപ്പെട്ടു. 26 പന്തില്‍ 33 റണ്‍സെടുത്ത് മാക്സ്വെല്‍ പുറത്തായി. കോല്‍ക്കത്തക്കായി ഉമേഷ് യാദവ് മൂന്നുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 13 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ പുറത്താക്കിക്കൊണ്ട് സന്ദീപ് ശര്‍മയാണ് കോല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അധികം താമസിയാതെ മനീഷ് പാണ്ഡെയും കീഴടങ്ങി. എന്നാല്‍, 10 പന്തില്‍ 23 റണ്‍സ് നേടിയ സന്ദീപ് യാദവ് കോല്‍ക്കത്തയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍, തിസര പെരേര യാദവിനെ പുറത്താക്കി പഞ്ചാബിനു മേല്‍ക്കൈ നല്‍കി. ഒരറ്റത്ത് സാവധാനം ബാറ്റ് വീശിയ നായകന്‍ ഗൌതം ഗംഭീറും(11) വീണതോടെ കോല്‍ക്കത്ത പതറി. എന്നാല്‍, ആന്ദ്രെ റസലും യൂസഫ് പഠാനും ചേര്‍ന്ന് കോല്‍ക്കത്തയെ മുന്നോട്ടു നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.