ഓസ്ട്രേലിയയ്ക്കു കിരീടം
ഓസ്ട്രേലിയയ്ക്കു കിരീടം
Monday, February 2, 2015 12:30 AM IST
പെര്‍ത്ത്: ഇംഗ്ളണ്ടിനെ 112 റണ്‍സിന് കീഴടക്കി ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയ കിരീടം ചൂടി. ബാറ്റിംഗിലും ബൌളിംഗിലും ഒരുപോലെ തിളങ്ങിയ ഗ്ളെന്‍ മാക്സ്വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഓസീസ് ജയത്തില്‍ നിര്‍ണായകമായത്. ഒരു മത്സരവും തോല്‍ക്കാതെയാണ് ഓസ്ട്രേലിയ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്. സ്കോര്‍ ഓസ്ട്രേലിയ: 50 ഓവറില്‍ എട്ടിന് 278, ഇംഗ്ളണ്ട്: 39.1 ഓവറില്‍ 166ന് എല്ലാവരും പുറത്ത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടിവന്ന ഓസ്ട്രേലിയയ്ക്കു ആദ്യ ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ചിലുടെ ആദ്യവിക്കറ്റ് നഷ്ടമായി. ജയിംസ് ആന്‍ഡേഴ്സണിനായിരുന്നു വിക്കറ്റ്. ഒരുഘട്ടത്തില്‍ നാലിന് 60 എന്നനിലയില്‍ പതറിയ ആതിഥേയരെ കാത്തത് മാക്സ്വെല്‍ -മിച്ചല്‍ മാര്‍ഷ് സഖ്യത്തിന്റെ പ്രകടനമാണ്. അഞ്ചാംവിക്കറ്റില്‍ 139 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 15 ബൌണ്ടറികളടക്കം 98 പന്തില്‍നിന്നും 95 റണ്‍സാണ് മാക്സ്വെല്‍ നേടിയത്. മാര്‍ഷ് 68 പന്തില്‍ 60 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വാലറ്റക്കാരന്‍ ജയിംസ് ഫോക്നറുടെ വെടിക്കെട്ടാണ് ഓസീസിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 24 പന്തില്‍ നാലുവീതം സിക്സും ഫോറും ഓള്‍റൌണ്ടറുടെ ബാറ്റില്‍ നിന്നും പിറന്നു. അവസാന 15 ഓവറില്‍ കങ്കാരുക്കള്‍ അടിച്ചെടുത്തത് 132 റണ്‍സാണ്.


വന്‍ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ളണ്ടിന് ഒരിക്കല്‍പ്പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല. സ്കോര്‍ 18ല്‍ നില്‍ക്കെ എട്ടുറണ്‍സെടുത്ത ഇയാന്‍ ബെല്‍ പുറത്തായി. പിന്നാലെ വന്നവര്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ സാധിച്ചില്ല. 10 ഓവറുകള്‍ പൂര്‍ത്തിയായപ്പോഴെക്കും നാലു മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഒരുഘട്ടത്തില്‍ ഏഴിന് 98 എന്ന ദയനീയ നിലയിലായിരുന്നു ഇംഗ്ളണ്ട്. 33 റണ്‍സെടുത്ത രവി ബൊപ്പാരയ്ക്കൊപ്പം വാലറ്റത്ത് ജോസ് ബട്ലറും (17) സ്റ്റുവര്‍ട്ട് ബ്രോഡും (24) നടത്തിയ ചെറുത്തുനില്‍പ്പാണ് 150 കടക്കാന്‍ അവരെ സഹായിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.