എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ്: എംഎ കോളജും അസംപ്ഷനും കിരീടം നിലനിര്‍ത്തി
എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ്: എംഎ കോളജും അസംപ്ഷനും കിരീടം നിലനിര്‍ത്തി
Saturday, December 20, 2014 11:40 PM IST
കൊച്ചി: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ കിരീടം വിട്ടുകൊടുക്കാതെ കോതമംഗലം എംഎ കോളജും ചങ്ങനാശേരി അസംപ്ഷനും. പുരുഷവിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണ എംഎ കോളജ് ചാമ്പ്യന്മാരായപ്പോള്‍ വനിതാവിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ അഞ്ചാം തവണയും കിരീടമണിഞ്ഞു. 10 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമായി 127 പോയിന്റോടെയാണ് എംഎ കോളജ് ജേതാക്കളായത്. ആറ് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവും നേടിയ പാലാ സെന്റ് തോമസ് കോളജ് 120 പോയിന്റുമായി രണ്ടാം സ്ഥാനവും അഞ്ച് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായി ചങ്ങനാശേരി എസ്ബി കോളജ് 113 പോയിന്റോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

വനിതാവിഭാഗത്തില്‍ ഒമ്പതു സ്വര്‍ണവും പത്തു വീതം വെള്ളിയും വെങ്കലും നേടിയ അസംപ്ഷന്‍ കോളജ് 193 പോയിന്റോടെയാണ് ഒന്നാമതെത്തിയത്. 173 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ പാലാ അല്‍ഫോന്‍സയുടെ നേട്ടം ഏഴ് സ്വര്‍ണവും ഒമ്പത് വീതം വെള്ളിയും വെങ്കലവുമാണ്. 65 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയ എംഎ കോളജ് ഏഴു സ്വര്‍ണവും മൂന്നു വെള്ളിയും നേടി.

മീറ്റിന്റെ സമാപന ദിനമായ ഇന്നലെ റിലേയിനങ്ങളിലുള്‍പ്പെടെ അഞ്ച് പുതിയ റിക്കാര്‍ഡുകള്‍ കുറിക്കപ്പെട്ടു. 4ത100, 4ത400 റിലേ മത്സരങ്ങളിലും അസംപ്ഷന്‍ കോളജ് റിക്കാര്‍ഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ടു.

വൈകുന്നേരം നടന്ന സമാപന സമ്മേളത്തില്‍ മാര്‍ അത്തനേഷ്യസ് ട്രസ്റ് സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ ഡോ. മേഴ്സി നെടുമ്പുറം, വൈസ് പ്രിന്‍സിപ്പല്‍ സിസ്റര്‍ അമല, കോതമംഗലം എംഎ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലീന ജോര്‍ജ്, എറണാകുളം മഹാരാജാസ് കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവി ഡോ.എ. രാജു എന്നിവര്‍ സന്നിഹിതരായിരുന്നു.


അവസാനദിനം തിരുത്തിയത് അഞ്ച് റിക്കാര്‍ഡുകള്‍

കൊച്ചി: മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ നടന്ന 32-ാമത് എംജി സര്‍വകലാശാല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിനം തിരുത്തിയെഴുതപ്പെട്ടത് അഞ്ച് മീറ്റ് റിക്കാര്‍ഡുകള്‍. ഇതില്‍ മൂന്നു റിക്കാര്‍ഡുകളും ചങ്ങനാശേരി അസംപ്ഷന്‍ കോളജ് താരങ്ങളാണു തിരുത്തിക്കുറിച്ചത്.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍.അനുവും ഹെപ്റ്റാത്തലണില്‍ അനില ജോസും വനിതകളുടെ 4ത100 മീറ്റര്‍, 4ത400 മീറ്റര്‍ റിലേകളിലുമാണ് അസംപ്ഷന്‍ താരങ്ങള്‍ റിക്കാര്‍ഡു പുസ്തകത്തില്‍ പേരു ചേര്‍ത്തത്. വനിതകളുടെ 200 മീറ്ററില്‍ ഇന്നലെ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ കോതമംഗലം എംഎ കോളജിലെ അനില്‍ഡ തോമസ് മീറ്റിലെ ഇരട്ട റിക്കാര്‍ഡിന് ഉടമയായി. വ്യാഴാഴ്ച 400 മീറ്ററിലും അനില്‍ഡ (52.62 സെക്കന്‍ഡ്) റിക്കാര്‍ഡ് നേടിയിരുന്നു. വനിതകളുടെ 200 മീറ്ററില്‍ സ്വന്തം പേരിലുളള റിക്കാര്‍ഡാണ് അനില്‍ഡ മറികടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൌണ്ടില്‍ സ്വന്തം പേരില്‍ സ്ഥാപിച്ച 24.45 സെക്കന്‍ഡാണ് അനില്‍ഡ പഴങ്കഥയാക്കിയത്. 23.90 സെക്കന്‍ഡനാണ് അനില്‍ഡ സമയം മെച്ചപ്പെടുത്തിയത്.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 2001-ല്‍ പാലാ അല്‍ഫോന്‍സ കോളജിലെ ബിജിമോള്‍ ചാക്കോ (1 മിനിട്ട് 1.3 സെക്കന്‍ഡ്) സ്ഥാപിച്ച റിക്കാര്‍ഡാണ് ഇന്നലെ ആര്‍.അനു (1 മിനിട്ട് 0.25) സെക്കന്‍ഡില്‍ മറികടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.