ബിസിനസ് താല്പര്യമുള്ളവരുടെ പട്ടിക ബിസിസിഐ സമര്‍പ്പിച്ചു
Thursday, December 18, 2014 11:32 PM IST
ന്യൂഡല്‍ഹി: ഐപിഎല്ലിലും ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യിലും ബിസിനസ് താല്പര്യമുള്ള ക്രിക്കറ്റ് താരങ്ങളുടെയും ഒഫീഷ്യലുകളുടെയും പട്ടിക ബിസിസിഐ സുപ്രീം കോടതിക്കു കൈമാറി. സുനില്‍ ഗാവസ്കര്‍, സൌരവ് ഗാംഗുലി, രവി ശാസ്ത്രി, എസ്. ശ്രീകാന്ത്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവര്‍ പട്ടികയിലുണ്െടന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, എന്‍. ശ്രീനിവാസന്റെ ബിസിസിഐയിലെ ഭാവിയും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഭാവിയും സംബന്ധിച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചില്ല. ഒരു സെലക്ടര്‍ എങ്ങനെയാണ് രണ്ടു സ്ഥാനങ്ങള്‍ വഹിക്കുന്നതെന്നു കോടതി സംശയം പ്രകടിപ്പിച്ചു. ബിസിസിഐ സെലക്്ടര്‍ സ്ഥാനത്തിരിക്കേ ചെന്നൈ ഫ്രാഞ്ചൈസിയുടെ ഓഹരികള്‍ സ്വന്തമാക്കിയ ശ്രീകാന്തിനെയാണ് കോടതി ഉദാഹരണമായി പരാമര്‍ശിച്ചത്. ബിസിസിഐ ഒഫീഷ്യലുകള്‍ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ജസ്റീസുമാരായ ടി.എസ്. താക്കൂര്‍, എഫ്.എം.ഐ. ഖലീഫുള്ള എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.


ബിസിസിഐയുടെ ഭരണഘടനയിലെ 6.2.4 വകുപ്പു നീക്കം ചെയ്താല്‍ അത് ആരെയെല്ലാം ബാധിക്കുമെന്നത് സംബന്ധിച്ച് പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. വകുപ്പില്‍ 2008 സെപ്റ്റംബറില്‍ നടത്തിയ ഭേദഗതി പ്രകാരം ബോര്‍ഡ് ഒഫീഷ്യലുകള്‍ക്കും കളിക്കാര്‍ക്കും ഐപിഎല്ലില്‍ ബിസിനസ് താല്പര്യങ്ങള്‍ വച്ചുപുലര്‍ത്താന്‍ അനുമതി നല്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.