ഹ്യൂസ് ധരിച്ചിരുന്നതു പഴയ ഹെല്‍മറ്റ്
ഹ്യൂസ് ധരിച്ചിരുന്നതു പഴയ ഹെല്‍മറ്റ്
Thursday, November 27, 2014 11:15 PM IST
സിഡ്നി: ബൌണ്‍സര്‍ തലയ്ക്കേറ്റു ഓസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്റെ പരിക്ക് ഗുരുതരമായത് പഴയ ഹെല്‍മറ്റ് ധരിച്ചതുകൊണ്െടന്നു ഹെല്‍മറ്റ് നിര്‍മാതാക്കളായ മസൂരി. തലയുടെ കൂടുതല്‍ ഭാഗത്തെ സുരക്ഷിതമാക്കുന്ന പുതിയ മോഡല്‍ ഹെല്‍മറ്റ് കമ്പനി കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഹ്യൂസ് ഉപയോഗിച്ചിരുന്നത് മുമ്പ് കമ്പനി പുറത്തിറക്കിയ കനംകുറഞ്ഞ തരത്തിലുള്ളതായിരുന്നു. ഇതാകട്ടെ, താരം ദക്ഷിണ ഓസ്ട്രേലിയയ്ക്കായി കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഉപയോഗിച്ചിരുന്നതും.

യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയവരെല്ലാം സുരക്ഷിതത്വം കൂടുതലുള്ള പുതിയ മോഡല്‍ ഹെല്‍മറ്റുകളാണ് ഉപയോഗിക്കുന്നത്. ന്യുസിലന്‍ഡിനെതിരേ കഴിഞ്ഞയാഴ്ച്ച ബൌണ്‍സര്‍ കൊണ്ടു പരിക്കേറ്റ പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദും പഴയ മോഡല്‍ ഹെല്‍മറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. ഹ്യൂസിനേറ്റ പരിക്കിനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണെന്നു ഹെല്‍മറ്റ് നിര്‍മാണരംഗത്തെ മുന്‍നിരക്കാരായ മസൂരി അറിയിച്ചു. പരിക്കേല്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് പഠനം.


അതേസമയം, സിഡ്നി സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫില്‍ ഹ്യൂസിന്റെ നില അതീവഗുരുതരമായി തുടരുന്നു. താരത്തിന്റെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. എന്നാല്‍ അപകടകരമായ സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നു ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.

ഹ്യൂസിന്റെ ദാരുണദുരന്തത്തില്‍ കളിക്കാര്‍ മാനസികമായി തളര്‍ന്നതിനാല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് കപ്പിലെ മറ്റു മത്സരങ്ങളും ഉപേക്ഷിച്ചു. കളിക്കാരുടെ സംഘടനയുമായി ചര്‍ച്ച നടത്തിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ തീരുമാനത്തിലെത്തിയത്. താരങ്ങള്‍ക്കു കൌണ്‍സിലിംഗ് നല്കാനും തീരുമാനമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.