മെയ്യപ്പന്‍ നടത്തിയതു ബന്ധമുപയോഗിച്ചുള്ള വ്യാപാരമെന്നു സുപ്രീംകോടതി
Wednesday, November 26, 2014 11:21 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം പ്രിന്‍സിപ്പലും ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍ വാതുവയ്പു നടത്തിയത് ബിസിസിഐയിലും ടീമംഗങ്ങളിലുമുള്ള തന്റെ ബന്ധം ഉപയോഗിച്ചെന്നു സുപ്രീം കോടതി. ടീമിന്റെ തന്ത്രങ്ങളും ലക്ഷ്യങ്ങളും ടീമംഗം തന്നെ പുറത്തു വിറ്റഴിക്കുന്ന വ്യാപാര രീതിയെ പോലെയാണ് ഐപിഎല്‍ വാതുവയ്പില്‍ മെയ്യപ്പന്റെ റോളെന്നും ജസ്റീസുമാരായ ടി.എസ്. ഠാക്കൂര്‍, എഫ്.എം. ഇബ്രാഹിം ഖലീഫുള്ള എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി. അതേസമയം, വാതുവയ്പിലും ഒത്തുകളിയിലും പങ്കുണ്െടന്നു ജസ്റീസ് മുകുള്‍ മുദ്ഗല്‍ സമിതി കണ്െടത്തിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഹര്‍ജി നാളെ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ടീമിന്റെ തന്ത്രങ്ങളും ലക്ഷ്യങ്ങളും മെയ്യപ്പന്‍ ചോര്‍ത്തിയത് അന്തര്‍ വ്യാപാരങ്ങളെ പോലെ തന്നെയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഴുവന്‍ തന്ത്രങ്ങളും അറിയാവുന്ന ടീമിന്റെ ഭാഗം തന്നെയാണ് മെയ്യപ്പനെന്നും കോടതി നിരീക്ഷിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമയായ ശ്രീനിവാസനും ഇന്ത്യ സിമന്‍സും ഒരു ക്രിക്കറ്റ് ഭ്രാന്തനായ മെയ്യപ്പനെ അഴിമതി മൂടിവയ്ക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നെന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ വാദത്തെ തുടര്‍ന്നാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.


അതേസമയം, വാതുവയ്പിലും ഒത്തുകളിയിലും ആദ്യത്തെ റിപ്പോര്‍ട്ടില്‍ മെയ്യപ്പനും ശ്രീനിവാസനുമെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചിരുന്ന ജസ്റീസ് മുകുള്‍ മുദ്ഗല്‍ സമിതി രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.