ഗോവന്‍ മുന്നേറ്റം
ഗോവന്‍ മുന്നേറ്റം
Sunday, November 23, 2014 11:07 PM IST
പനാജി: കേരള ബ്ളാസ്റേഴ്സിന് ആശ്വസിക്കാം. തങ്ങളുടെ മൂന്നാം സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തിയ പൂന എഫ്സിക്ക് പരാജയം. ഗോവ എഫ്സി ഏകപക്ഷീയമായ രണ്ടു ഗോളിനു പൂന സിറ്റിയെ പരാജയപ്പെടുത്തി. ബ്രസീല്‍ താരം ആന്ദ്രെ സാന്റോസിന്റെ മികച്ച ഫ്രീകിക്കില്‍ കളിയുടെ ആറാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസ് നേടിയ ഗോളിനാണ് സ്വന്തം തട്ടകത്തില്‍ ഗോവ മുന്നിലെത്തിയത്. കളിയുടെ ഇഞ്ചുറി ടൈമില്‍ ക്ളിഫോര്‍ഡ് മിറാന്‍ഡയുടെ പാസില്‍ മിറോസ്ളാവ് സ്ളെപ്പിക്ക ഗോവയുടെ രണ്ടാം ഗോള്‍ നേടി വിജയംകുറിച്ചു. ഇതോടെ ഗോവ 10 മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കുതിച്ചെത്തി. പൂനയാകട്ടെ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇന്നു പൂന ഇതേ സ്കോറില്‍ വിജയിച്ചാല്‍ കേരള ബ്ളാസ്റേഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താന്‍ പൂനയ്ക്കാകുമായിരുന്നു.

തുടക്കത്തിലേ ഗോള്‍ നേടി പിന്നീട് പ്രതിരോധം തീര്‍ക്കുക എന്ന ഗോവന്‍ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കണ്ടത്. റോബര്‍ട്ട് പിറസിനു പകരം നായകനായ ഗ്രിഗറി അര്‍നോലില്‍ മൂന്നാം മിനിറ്റില്‍ത്തന്നെ ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍, പൂനയുടെ ഗോളി അര്‍നോലിന്റെ ലോംഗ് റേഞ്ചര്‍ തടുത്തു. എന്നാല്‍, ആറാം മിനിറ്റില്‍ ഗോവന്‍ ആരാധകര്‍ കാത്തിരുന്നു മുഹൂര്‍ത്തമായി. റോമിയോ ഫെര്‍ണാണ്ടസിനെ ഫൌള്‍ ചെയ്തതിന് ഗോവയ്ക്ക് ബോക്സിനു പുറത്ത് വലതുഭാഗത്ത് ഫ്രീകിക്ക്. ആന്ദ്രെ സാന്റോസെടുത്ത തകര്‍പ്പന്‍ ഫ്രീകിക്ക് തട്ടി ഗോളിലേക്കു തിരിച്ചുവിടേണ്ട കാര്യമേ റോമിയോയ്ക്കുണ്ടായിരുന്നുള്ളൂ.


ആദ്യഗോള്‍ വീണതിന്റെ ഞെട്ടലില്‍നിന്ന് പൂന വേഗത്തില്‍ കരകയറി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു. എന്നാല്‍, ഒമ്പതാം മിനിറ്റില്‍ ഡുഡുവിന്റെ ഷോട്ട് ഗോവന്‍ ഗോളി തടുത്തു. മികച്ച സ്ട്രൈക്കറുടെ അഭാവം പൂനയ്ക്കു വിനയായി. രണ്ടാം പകുതിയിലും പൂന മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ മികച്ച നീക്കത്തിലൂടെ ഗോവ രണ്ടാം ഗോളും വിജയവും സ്വന്തമാക്കി. ഐഎസ്എലിലെ ഗോവയുടെ മൂന്നാം വിജയമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.