കാള്‍സന്‍ കിരീടത്തിലേക്ക്
Saturday, November 22, 2014 11:35 PM IST
ടി.കെ. ജോസഫ് പ്രവിത്താനം

ലോക ചെസിലെ പത്താം ഗെയിമും സമനിലയില്‍ തീര്‍ന്നപ്പോള്‍ അഞ്ചര പോയിന്റുള്ള മാഗ്നസ് കാള്‍സന്‍ വീണ്ടും ലോക ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള പോയിന്റിലേക്ക് അടുക്കുന്നു. ഇനിയുള്ള രണ്ടു ഗെയിമുകളില്‍ ഒരു ജയമോ രണ്ടു സമനിലകളോ നേടിയാല്‍ കാള്‍സന്‍ വീണ്ടും ചാമ്പ്യനാകും. നാലര പോയിന്റുള്ള ആനന്ദിനു രണ്ടു ഗെയിമുകളിലും ജയിക്കുകയോ അല്ലെങ്കില്‍ ഒന്നില്‍ ജയവും ഒന്നില്‍ സമനിലയും നേടി കളി ടൈ ബ്രേക്കറിലേക്കു നീട്ടി അതില്‍ ജയിക്കുകയും ചെയ്താലേ ചാമ്പ്യന്‍പട്ടം വീണ്െടടുക്കാന്‍ സാധിക്കുകയുള്ളു.

ആനന്ദിന്റെ ക്വീന്‍ പോണ്‍ ഓപ്പണിംഗിനു ഗ്രണ്‍ഫെല്‍ഡ് ഡിഫന്‍സാണ് ഇത്തവണയും കാള്‍സന്‍ കളിച്ചത്. അഞ്ചാം നീക്കത്തില്‍ത്തന്നെ ക്വീനിനെ ആ3യില്‍ കളിച്ച് ആനന്ദ് ഇതിലെ റഷ്യന്‍ സിസ്റത്തിലേക്കു കളി തിരിച്ചുവിട്ടു. 11-ാം നീക്കത്തില്‍ ഡി ഫയലില്‍ ഒരു പാസ്ഡ് പോണിനെ വരുത്തിയ ആനന്ദിന് 16-ാം നീക്കത്തില്‍ അതിനെ ആറാം നിരയില്‍ എത്തിക്കാന്‍ അവസരം ലഭിച്ചിട്ടും അതു കളിക്കാതെ ക്വീനിനെ സി1 ല്‍ കളിച്ചതു കളി സമനിലയിലേക്ക് എത്താന്‍ ഇടയാക്കി. കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗെയിമിലും വിജയം കാണാതെ ചാമ്പ്യന്‍പട്ടം കാള്‍സനു കൈമാറിയ ആനന്ദിന് ഇത്തവണ ഒരു ഗെയിമിലെ വിജയം നേട്ടമായി കരുതാം. ഇന്നു വിശ്രമദിനമാണ്. 11-ാം ഗെയിം നാളെ വൈകുന്നേരം 5.30-ന്. അതില്‍ കാള്‍സനു വെള്ളക്കരുക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.