ജയം മോഹിച്ചു ബ്ളാസ്റേഴ്സ്
ജയം മോഹിച്ചു ബ്ളാസ്റേഴ്സ്
Thursday, October 30, 2014 11:11 PM IST
പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള സാന്നിധ്യമായ ബ്ളാസ്റേഴ്സ് കന്നി ജയം മോഹിച്ച് ഇന്നു വീണ്ടും കളത്തില്‍. മൂന്നു മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞിറങ്ങിയ കേരള ബ്ളസ്റേഴ്സിന് ഇതുവരെ ജയം കിട്ടാക്കനിയായിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവച്ചെങ്കിലും രണ്ടു മത്സരങ്ങളില്‍ തോല്‍ക്കാനായിരുന്നു ബ്ളാസ്റേഴ്സിന്റെ വിധി. കഴിഞ്ഞ മത്സരത്തില്‍ ലീഗിന്റെ തലപ്പത്തുള്ള അത്ലറ്റിക്കോ ഡി കോല്‍ക്കത്തയെ സമനിലയില്‍ കുടുക്കിയതിന്റെ ഒരു പോയിന്റാണ് കേരള ബ്ളാസ്റേഴ്സിന്റെ അക്കൌണ്ടില്‍ ഇതുവരെയുള്ളത്. ശക്തരായ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയെ സമനിലയില്‍ തളയ്ക്കാനായത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ് പരിശീലകനും മാര്‍ക്വീ താരവുമായ ഡേവിഡ് ജയിംസിന്റെ നിഗമനം.

അതേസമയം, മുംബൈ സിറ്റി എഫ്സിയുടെ തട്ടകത്തില്‍ചെന്ന് 5-0 ന്റെ തോല്‍വി വഴങ്ങിയശേഷം ശക്തമായി തിരിച്ചെത്തിയാണ് എഫ്സി പൂന സിറ്റി ഇന്നു കളത്തിലെത്തുന്നത്. ലീഗിലെ ഏറ്റവും വലിയ മാര്‍ജിനില്‍ തോറ്റെങ്കിലും കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയെ സ്വന്തം മൈതാനത്തുവച്ച് കീഴടക്കാനായത് എഫ്സി പൂന സിറ്റിയുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. പൂനയുടെ മൈതാനത്ത് ഇന്നു രാത്രി ഏഴിനാണ് ഇന്നത്തെ മത്സരവും. സ്റാര്‍ സ്പോര്‍ട്സ് ഏഷ്യാനെറ്റ് മൂവീസ് ചാനലുകളില്‍ മത്സരം തത്സമയം കാണാം. പകുതി ഇന്ത്യക്കാരനായ മൈക്കിള്‍ ചോപ്ര ഇന്നു ബ്ളാസ്റേഴ്സിനൊപ്പം ഇറങ്ങില്ല.


പരിക്കേറ്റതാണ് ഇംഗ്ളീഷ് താരത്തിന്റെ അസാന്നിധ്യത്തിനു കാരണം. 4-2-2 ശൈലിയില്‍ ഇവാന്‍ ഹ്യൂമിനെയും മിലാഗ്രസിനെയും ആക്രമണ ചുമതലയേല്‍പ്പിച്ചാണ് ബ്ളാസ്റേഴ്സ് ഇറങ്ങുക. അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കെതിരേ കേരള ടീമിന് സമനില നേടിക്കൊടുത്തത് സ്കോട്ലന്‍ഡുകാരനായ ഹ്യൂമായിരുന്നു.

ഫ്രഞ്ച് താരം ഡേവിഡ് ട്രെസെഗെ നയിക്കുന്ന ആക്രമണമാണ് എഫ്സി പൂന സിറ്റിയുടെ കരുത്ത്. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ പൂന സിറ്റിയുടെ രണ്ടാം ഗോള്‍ ട്രെസെഗെയുടെ ബൂട്ടില്‍നിന്നായിരുന്നു.

4-4-2 ശൈലിതന്നെയാണ് ഫ്രാങ്കോ കൊളംബയുടെ ശിക്ഷണത്തിലിറങ്ങുന്ന പൂന സിറ്റിയും അവലംബിക്കുക. മൂന്നു മത്സരങ്ങളില്‍നിന്ന് ഒന്നു വീതം ജയവും സമനിലയും തോല്‍വിയും നല്കിയ നാലു പോയിന്റാണ് പൂനയുടെ സമ്പാദ്യം. ഒരു പോയിന്റുള്ള കേരള ബ്ളാസ്റേഴ്സ് ലീഗില്‍ എഫ്സി ഗോവയ്ക്കു തൊട്ടു മുകളില്‍ ഏഴാംസ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.