ക്ളിന്‍സ്മാന്‍ പട്ടികയിലെത്തിയതെങ്ങനെ? വിവാദം പുകയുന്നു
Thursday, October 30, 2014 11:17 PM IST
ന്യൂയോര്‍ക്ക്: മികച്ച പരിശീലകര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള പട്ടികയില്‍ മുന്‍ ജര്‍മന്‍ താരവും അമേരിക്കയുടെ പരിശീലകനുമായ യര്‍ഗന്‍ ക്ളിന്‍സ്മാന്‍ ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ക്ളിന്‍സ്മാനേക്കാള്‍ യോഗ്യതയുള്ള നിരവധി പേര്‍ പുറത്തുണ്ടായിരുന്നിട്ടും അദ്ദേഹത്തിനു പട്ടികയില്‍ സ്ഥാനം നല്‍കിയതു ശരിയായില്ലെന്ന് ഫുട്ബോള്‍ പണ്ഡിറ്റുകള്‍ പറയുന്നു. മരണഗ്രൂപ്പില്‍നിന്ന് അമേരിക്കയെ പ്രീക്വാര്‍ട്ടറിലെത്തിച്ചു എന്നാണ് അദ്ദേഹത്തെ 10 പേരുടെ പട്ടികയില്‍പെടുത്തിയതിന് അധികൃതര്‍ നല്‍കുന്ന ന്യായം.

പോര്‍ച്ചുഗലിനെയും ഘാനയെയും മറികടന്നാണ് അമേരിക്കയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. കോസ്റ്റാറിക്കയെ ക്വാര്‍ട്ടര്‍ വരെയെത്തിച്ച യോര്‍ജെ ലൂയിസ് പിന്റോയെയും കൊളംബിയയെ ക്വാര്‍ട്ടറിലെത്തിച്ച ഹൊസെ പെക്കര്‍മാനെയും ഉള്‍പ്പെടുത്താത്തതു ശരിയായില്ലെന്നും വിമര്‍ശനമുയരുന്നു. ലോകകപ്പ് സെമി വരെ ടീമിനെ എത്തിച്ചവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റെല്ലാ പരിശീലകരും പിന്നെ എങ്ങനെ ക്ളിന്‍സ്മാന്‍ ഇടംനേടിയെന്നതു പരിശോധിക്കപ്പെടണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയെ 57 മത്സരങ്ങളില്‍ പരിശീലിപ്പിച്ച ക്ളിന്‍സ്മാന്‍ 33 മത്സരങ്ങളില്‍ വിജയിച്ചു 13 എണ്ണത്തില്‍ തോറ്റപ്പോള്‍ 11 മത്സരങ്ങള്‍ സമനിലയിലായി. കളിക്കാരുടെ പട്ടികയില്‍ ഇടം നേടാനാകാത്തതില്‍ ഇറ്റാലിയന്‍ താരം മാരിയോ ബലോട്ടെല്ലിയും ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലും നിരാശ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.