ഇനി ഒരു കളിയും വേണ്ട; താരങ്ങള്‍ക്കു വിലക്കില്ല
Wednesday, October 22, 2014 11:44 PM IST
ഹൈദരാബാദ്: പണമാണ് തങ്ങള്‍ക്കെല്ലാമെന്നു തെളിയിക്കുന്നതായി ഇന്നലെ ഹൈദരാബാദില്‍ നടന്ന ബിസിസിഐ വര്‍ക്കിംഗ് കമ്മറ്റി യോഗം. ക്രിക്കറ്റിന്റെ അന്തസിനു നിരക്കാതെ പാതിവഴിയില്‍ പരമ്പര ഉപേക്ഷിച്ചു മടങ്ങിയ വെസ്റ് ഇന്‍ഡീസ് താരങ്ങളെ ഐപിഎലില്‍ കളിക്കാന്‍ അനുവദിച്ച ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തിനായി നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ശ്രീലങ്കയുമായുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയുടെ വേദികളും പ്രഖ്യാപിച്ചു. നവംബര്‍ രണ്ടിനാരംഭിക്കുന്ന തട്ടിക്കൂട്ടു പരമ്പര കട്ടക്, ഹൈദരാബാദ്, റാഞ്ചി, കോല്‍ക്കത്ത, അഹമ്മദാബാദ് എന്നീ വേദികളില്‍ നടക്കും. തീയതികള്‍ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.

ഐസിസി നേതൃസ്ഥാനം ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ളണ്ട് ബോര്‍ഡുകളുടെ കുത്തകയാക്കാന്‍ ഏറ്റവുമധികം പിന്തുണ നല്കിയത് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായിരുന്നു. അതിനുള്ള പ്രതിഫലമായി 2015-2023 വര്‍ഷത്തിനിടയില്‍ ഇരുടീമുകളും തമ്മില്‍ അഞ്ചു പരമ്പരകള്‍ നടക്കുമായിരുന്നു. ഈ പരമ്പരകളാണ് ബിസിസിഐ സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇ്പ്പോള്‍ തന്നെ സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ സാമ്പത്തികനിലനില്‍പ്പിനു തന്നെ ഈ തീരുമാനം തിരിച്ചടിയാകും.


ഐപിഎലിനു താരങ്ങള്‍ പോരട്ടെ

ഡ്വെയ്ന്‍ ബ്രാവോ അടക്കമുള്ള കരീബിയന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ സീസണ്‍ എട്ടില്‍ വിലക്കില്ലെന്നു ഐപിഎല്‍ ചെയര്‍മാന്‍ രഞ്ജീവ് ബിസ്വാള്‍. ഇന്ത്യ-വെസ്റ് ഇന്‍ഡീസ് പരമ്പര മുടങ്ങിയതിന്റെ കാരണം വിന്‍ഡീസ് താരങ്ങളുടെ കടുംപിടിത്തമായിരുന്നു. എന്നാല്‍ കെയ്റോണ്‍ പൊളാര്‍ഡ്, ബ്രാവോ, ഡ്വെയ്ന്‍ സ്മിത്ത് തുടങ്ങിയ പണംവാരി ലീഗിലെ വമ്പന്മാരെ പുറത്തുനിറുത്തിയാല്‍ ലീഗിന്റെ ആവേശം കുറയുമെന്നതാണ് ഇവരെ വിലക്കാത്തതിലെ സാമ്പത്തികശാസ്ത്രം. ഫ്രാഞ്ചൈസികളുടെ സമ്മര്‍ദവും ഇതിനു കാരണമായി. ഓസ്ട്രേലിയ, ന്യുസിലന്‍ഡ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുശേഷം ഏപ്രില്‍ ഒമ്പതു മുതലാണ് ഐപിഎല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.