റൊണാള്‍ഡീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍
റൊണാള്‍ഡീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍
Saturday, August 30, 2014 11:08 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. മനോഹര ഫുട്ബോളിന്റെ സൌന്ദര്യമായി ആരാധകരുടെ ആവേശമായി മാറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ ഫുട്ബോള്‍ കളിക്കാന്‍ ഇന്ത്യയിലെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ടൈറ്റന്‍സിന്റെ താരമായാണ് റൊണാള്‍ഡീഞ്ഞോ എത്തുന്നത്. ഇതോടെ ഐഎസ്എല്‍ കൂടുതല്‍ സൂപ്പറാകുകയാണ്. രണ്ടു തവണ ഫിഫ ഫുട്ബോളര്‍ ഓഫ് ദ ഇയറായിരുന്ന റൊണാള്‍ഡീഞ്ഞോയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചെന്നൈ ടൈറ്റന്‍സ് കരാറിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 36 കോടി രൂപ വിലയില്‍ റൊണാള്‍ഡീഞ്ഞോയുമായി ടൈറ്റന്‍സ് രണ്ടുവര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

റൊണാള്‍ഡീഞ്ഞോ ഐഎസ്എലില്‍ കളിക്കുകയാണെങ്കില്‍ ഇത് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ വലിയ സംഭവങ്ങളില്‍ ഒന്നായിത്തീരും. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗവുമായിരുന്ന റൊണാള്‍ഡീഞ്ഞോ ഐസ്എലില്‍ എത്തുന്നതോടെ ഐഎസ്എലിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നുറപ്പ്. ഇതിനുമുമ്പ് അലസാന്‍ഡ്രോ ഡെല്‍ പിയറോയുമായുള്ള ഡല്‍ഹി ടീമിന്റെ കരാറായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രധാന കരാറുകളിലൊന്ന്.


യൂറോപ്പിലെ പ്രമുഖ ക്ളബ്ബുകളായ ബാഴ്സോലോണ, എസി മിലാന്‍, പാരീസ് സെന്‍ ഷെര്‍മയിന്‍ എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് ഈ ചുരുളന്‍ മുടിക്കാരന്‍. റൊണാള്‍ഡീഞ്ഞോ നിലവില്‍ ബ്രസീലിന്‍ ക്ളബ് അത്ലറ്റികോ മിനെയ്റോയുടെ താരമാണ്. 2002ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരെ നേടിയ കരിയിലകിക്ക് ഗോള്‍ ഇന്നും ഫുട്ബോള്‍ ആരാധകരുടെ ഇഷ്ട ഗോളുകളില്‍ ഒന്നാണ്. ആ ലോകകപ്പിലെ ബ്രസീലിന്റെ ശക്തി റൊണാള്‍ഡീഞ്ഞോ ഉള്‍പ്പെടുന്ന റൊണാള്‍ഡോ- റിവാള്‍ഡോ സഖ്യത്തിലായിരുന്നു. 1999ല്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തിയ അദ്ദേഹം 97 മത്സരങ്ങളില്‍നിന്നായി 33 ഗോളുകള്‍ നേടി.

ബാഴ്സലോണയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്ന കാലത്ത് ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും റൊണാല്‍ഡീഞ്ഞോ മികച്ചുനിന്നു. ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ടൈറ്റന്‍സ് റൊണാള്‍ഡീഞ്ഞോയെ സ്വന്തമാക്കി വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഡെല്‍പിയറോയും ഐഎസ്എലില്‍ എത്തുന്നതോടെ ലോകകപ്പ് ടീമില്‍ അംഗമായ പലരെയും ഐസ്എലിലെത്തിക്കാന്‍ ക്ളബ്ബുകള്‍ക്കായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.