ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതി
Monday, April 21, 2014 11:43 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി അന്വേഷിക്കാന്‍ ബിസിസിഐ മൂന്നംഗ സമിതിയെ നിയോഗിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിസിസിഐയുടെ തീരുമാനം. മലയാളിയായ ആര്‍ കെ രാഘവന്‍ , രവിശാസ്ത്രി, ജെ നാരായണ്‍ പാട്ടീല്‍ എന്നിവരാണ് സമിതിയിലുള്ളത്.

മുന്‍ ബിസിസിഐ അധ്യക്ഷന്‍ ശ്രീനിവാസനും 12 കളിക്കാര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. വാതുവയ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 12 കളിക്കാരെയും മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെയുംകുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍, ശ്രീനിവാസന്റെയൊഴികേ കളിക്കാരുടെയാരുടെയും പേര് വെളിപ്പെടുത്താന്‍ സുപ്രീം കോടതി തയാറായിരുന്നില്ല. കളിക്കാരുടെ ഭാവിയെ കരുതിയായിരുന്നു ഇത്. ഐപിഎലിന്റെ ഭാവിയും സുപ്രീംകോടതി കണക്കിലെടുത്തു. ശ്രീനിവാസനെതിരെ 12 ആരോപണങ്ങളാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇവയെല്ലാംതന്നെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. ജസ്റിസ് എ.കെ. പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.


ബിസിസിഐയുടെ മുംബൈയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയാണ് അന്വേഷണ സമിതിയെ തീരുമാനിച്ചത്. മുന്‍ പ്രസീഡന്റ് ശശാങ്ക് മനോഹര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ശ്രീനിവാസന്‍ പ്രസിഡന്റായതിനുശേഷം ഒരുതവണപോലും ശശാങ്ക് മനോഹര്‍ പ്രവര്‍ത്തകസമിതിയില്‍ പങ്കെടുത്തിരുന്നില്ല. ജസ്റിസ് മുദ്ഗല്‍ കമ്മിറ്റിയുടെ കണ്െടത്തലുകളെപ്പറ്റി ബിസി സിഐ തന്നെ അന്വേഷിക്കണമെന്നും ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ബിസിസിഐ. അധ്യക്ഷപദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജി പെട്ടെന്ന് കേള്‍ക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ശ്രീനിവാസന്റെ സുഹൃത്തുമായ കാശി വിശ്വനാഥന്‍, നിരഞ്ജന്‍ ഷാ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യു തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.