ഐപിഎല്‍ വാതുവയ്പില്‍ ശ്രീനിവാസനും 12 മുന്‍നിര താരങ്ങളും: സുപ്രീം കോടതി
ഐപിഎല്‍ വാതുവയ്പില്‍ ശ്രീനിവാസനും 12 മുന്‍നിര താരങ്ങളും: സുപ്രീം കോടതി
Thursday, April 17, 2014 11:58 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനും 12 മുന്‍നിര താരങ്ങളുമുണ്െടന്ന് ഇക്കാര്യം അന്വേഷിച്ച ജസ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്െടന്നു സുപ്രീം കോടതി. അതിനാല്‍, ബിസിസിഐയിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ശ്രീനിവാസന് ഒരു ചുമതലയും നല്‍കരുതെന്നും എന്നാല്‍, താരങ്ങളുടെയും ഐപിഎലിന്റെയും ഭാവി പരിഗണിച്ചു കളിക്കാരുടെ പങ്കു സംബന്ധിച്ച കാര്യങ്ങള്‍ തത്കാലം പുറത്തുവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ശ്രീനിവാസന്റെയും ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും മൊഴിയുടെ പകര്‍പ്പ് വേണമെന്ന ബിസിസിഐയുടെ ആവശ്യവും കോടതി തള്ളി.

ബിസിസിഐ അധ്യക്ഷ സ്ഥാനത്തു തുടരാന്‍ അനുവദിക്കണമെന്ന ശ്രീനിവാസന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണു സുപ്രീം കോടതി ബിസിസിഐ ചെയര്‍മാനെതിരേ വീണ്ടും കടുത്ത വിമര്‍ശനം ഉന്നയിച്ചത്. മുദ്ഗല്‍ കമ്മിറ്റിക്കു മുമ്പാകെ ശ്രീനിവാസനും ധോണിയും നല്‍കിയ മൊഴിയുടെ ശബ്ദരേഖ പകര്‍പ്പുകള്‍ വേണമെന്ന ബിസിസിഐയുടെ അപേക്ഷയിലെ തീരുമാനവും ഇക്കൂട്ടത്തില്‍ കോടതി വ്യക്തമാക്കുകയായിരുന്നു.

ഗുരുതരമായ കണ്െടത്തലുകളാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. സിബിഐ അന്വേഷണം വേണമോ അതോ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിക്കണമോ എന്ന കാര്യം ബിസിസിഐക്കു തീരുമാനിക്കാം. എന്നാല്‍, അന്വേഷണം അവസാനിക്കുകയും കോടതിയുടെ ഉത്തരവു വരികയും ചെയ്യുന്നതുവരെ ശ്രീനിവാസന് ഒരു ചുമതലയും നല്‍കാന്‍ പാടില്ലെന്നും ജസ്റീസ് എ.കെ. പട്നായിക് അധ്യക്ഷനായ ബഞ്ച് കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ, ബിസിസിഐ അധ്യക്ഷ സ്ഥാനത്തു മടങ്ങിയെത്താമെന്ന ശ്രീനിവാസന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയായി.


ജസ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നല്‍കിയതിനാല്‍ അതിന്റെ പകര്‍പ്പ് നല്‍കാനാവില്ല. എന്നാല്‍, അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടിയിരിക്കുന്ന വസ്തുതകളില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. മുഗ്ദല്‍ കമ്മിറ്റിക്കു മുമ്പാകെ വാതുവയ്പില്‍ ഗുരുനാഥ് മെയ്യപ്പന്റെ പങ്കു സംബന്ധിച്ച ശ്രീനിവാസന്റെയും ധോണിയുടെയും മൊഴിയില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളുണ്െടന്ന വാദം അംഗീകരിച്ച കോടതി, ഇക്കാര്യത്തില്‍ ബിസിസിഐയുടെ വാദം കേള്‍ക്കാനും തീരുമാനിച്ചു. അതിനായി മുദ്ഗല്‍ കമ്മിറ്റിക്ക് ഒരു കൌണ്‍സിലിനെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

ആരോപണ വിധേയനാണെങ്കിലും ഏഴാം സീസണ്‍ തീരുന്നതു വരെ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സുന്ദര്‍ രാമന്‍ തുടരാനും കോടതി അനുമതി നല്‍കി. സുന്ദര്‍ രാമനെ നീക്കുന്ന കാര്യത്തില്‍ തനിക്ക് തീരുമാനമെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി താത്കാലിക അധ്യക്ഷനായി ചുമതലയേറ്റ സുനില്‍ ഗാവസ്കര്‍ നല്‍കിയ കത്ത് പരിഗണിച്ചാണു കോടതി ഈ അനുമതി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.