ശ്രീശാന്തിനെ ചതിയില്‍ പെടുത്തിയെന്നു കുടുംബം
ശ്രീശാന്തിനെ ചതിയില്‍ പെടുത്തിയെന്നു കുടുംബം
Friday, May 17, 2013 10:57 PM IST
കൊച്ചി: ഐപിഎല്‍ കോഴക്കേസില്‍ ശ്രീശാന്തിനെ മനഃപൂര്‍വം ചതിയില്‍പ്പെടുത്തിയതാണെന്നു ശ്രീശാന്തിന്റെ കുടുംബം. ശ്രീശാന്തിനെ അവന്റെ കൂട്ടുകാര്‍ തന്നെയാണു ചതിച്ചതെന്ന് അവര്‍ ആരോപിച്ചു. ഇക്കാര്യം എന്തായാലും തെളിയുമെന്നും അമ്മ സാവിത്രീദേവി പറഞ്ഞു. ജിജു ജനാര്‍ദനന്‍ തങ്ങളുടെ ബന്ധുവാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ കുടുക്കിയത് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹീന്ദ്രസിംഗ് ധോണിയും സ്പിന്‍ ബൌളര്‍ ഹര്‍ഭജന്‍ സിംഗുമാണെന്നു ശ്രീശാന്തിന്റെ അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ രാവിലെ ആരോപിച്ചിരുന്നു. എന്നാല്‍, മകന്റെ അറസ്റ് വാര്‍ത്ത അറിഞ്ഞപ്പോഴുണ്ടായ വികാരവിക്ഷോഭത്താലാണ് അങ്ങനെ പറയാന്‍ ഇടയായതെന്ന് അമ്മ സാവിത്രിദേവി പിന്നീടു വിശദീകരിച്ചു. ധോണിയും ഹര്‍ഭജനും ശ്രീശാന്തിന്റെ നല്ല സുഹൃത്തുക്കളാണെന്നും അവര്‍ പറഞ്ഞു. എപ്പോഴും ടീമില്‍ കളിക്കണമെന്നും ടീമിനെ ജയിപ്പിക്കണമെന്നും കരുതിയിരുന്നയാളായിരുന്നു ശ്രീശാന്ത്. രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ചില മത്സരങ്ങളില്‍നിന്നു പുറത്ത് ഇരുത്തിയപ്പോഴും ടീമിനെ ഒരിക്കലും ശ്രീ കുറ്റം പറഞ്ഞിരുന്നില്ല. ടീം കോമ്പിനേഷന്‍ പരിഗണിച്ചാണു തന്നെ പുറത്തിരുത്തിയതെന്നാണ് അവന്‍ പറഞ്ഞത്. ദ്രാവിഡിനെ പോലെയൊരു വലിയ കളിക്കാരന്‍ ഒരിക്കലും അവനെ മനഃപൂര്‍വം പുറത്തിരുത്തേണ്ട കാര്യമില്ലെന്നും സാവിത്രീദേവി കൂട്ടിച്ചേര്‍ത്തു.


ധോണിയാണു മകനെ കേസില്‍ കുടുക്കിയതെന്നും ഹര്‍ഭജനുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണമെന്നുമാണു ശാന്തകുമാരന്‍ നായര്‍ ഇന്നലെ രാവിലെ ആരോപിച്ചത്. ഹര്‍ഭജനും ധോണിക്കും ശ്രീശാന്തിനോടു വ്യക്തിപരമായ വിരോധമുണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍, ഡല്‍ഹി പോലീസ് തെളിവുകള്‍ സഹിതം പത്രസമ്മേളനം നടത്തിയതിനു പിന്നാലെ ചാനലുകളിലൂടെ ഉന്നയിച്ച ആരോപണം പിന്‍വലിക്കുന്നതായും എല്ലാവരോടും മാപ്പു പറയുന്നതായും ശാന്തകുമാരന്‍ നായര്‍ അറിയിച്ചു. പ്രത്യേക മാനസികാവസ്ഥയിലാണ് ആരോപണം ഉന്നയിച്ചതെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.