ഓഹരി അവലോകനം / സോണിയ ഭാനു
നിക്ഷേപകർക്ക് പ്രതീക്ഷ പകർന്ന് സെൻസെക്സും നിഫ്റ്റിയും മികവു നിലനിർത്തി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ഈ വാരം ജൂണ്‍ സീരിസ് സെറ്റിൽമെന്റാണ്. മണ്‍സൂണ്‍ രാജ്യത്ത് അനുകൂലമായതും ക്രൂഡ് ഓയിൽ ഉത്പാദനം ഉയർത്തുന്നതിൽ ഒപെക് സ്വീകരിച്ച നിലപാടുമെല്ലാം വരും ദിനങ്ങളിൽ ഓഹരി വിപണിയിൽ ശ്രദ്ധേയമായ ചലനമുളവാക്കും.
ക്രൂഡ് ഓയിൽ ഉത്പാദനം ഉയർത്താൻ റഷ്യ കൈകൊണ്ട നീക്കങ്ങൾ ഇറക്കുമതി രാജ്യങ്ങൾക്ക് ആശ്വാസമാവും. സൗദി അറേബ്യയുടെ പിന്തുണയുമായി അവർ നടത്തിയ നീക്കം ഒപെക്കിനെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. റഷ്യ പ്രതിദിന എണ്ണ ഉത്പാദനത്തിൽ രണ്ടു ലക്ഷം ബാരലിന്റെ വർധന വരുത്തി. ഒപെക്കും ഇതോടെ ഉത്പാദനം ഉയർത്തുമെന്ന നിലപാടിലേക്കു തിരിഞ്ഞു. എന്നാൽ, വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉയരില്ലെന്ന വിലയിരുത്തൽ വാരാന്ത്യം ക്രൂഡ് വില ഉയർത്തി.
2014 വരെ ഏതാനും വർഷം ബാരലിന് 100 ഡോളറിനു മുകളിൽ നിലകൊണ്ട ക്രൂഡ് മാർക്കറ്റ് 2016ൽ 26 ഡോളറിലേക്ക് ഇടിഞ്ഞത് ഉത്പാദകരാജ്യങ്ങളെ സാന്പത്തികപ്രതിസന്ധിലാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഉത്പാദനം വെട്ടിക്കുറച്ച് പ്രതിസന്ധിക്കു പരിഹാരം കണ്ടത്. പുതിയ സാഹചര്യത്തിൽ എണ്ണവിലയിൽ വർഷാന്ത്യത്തോടെ കുറവു പ്രതീക്ഷിക്കാം. അതേസമയം, അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിനിടെ ക്രൂഡ് ഓയിലിന് 25 ശതമാനം നികുതിനീക്കങ്ങൾ വിലയിൽ ചാഞ്ചാട്ടങ്ങൾ സൃഷ്ടിക്കാം. വാരാന്ത്യം 66 ഡോളറിൽനിന്ന് 69ലേക്കു കുതിച്ച എണ്ണയ്ക്ക് നിലവിൽ 72 ഡോളറിൽ സാങ്കേതികമായി പ്രതിരോധമുണ്ട്.
ബോംബെ സെൻസെക്സ് 67 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. മുൻവാരം ആദ്യ ദിനത്തിലേക്ക് സൂചിപ്പിച്ച 35,729ലെ പ്രതിരോധം ഭേദിക്കാനാവാതെ തളർന്ന സൂചിക തുടർന്നുള്ള ദിവസങ്ങളിൽ 35,210 വരെ താഴ്ന്നു. വാരാന്ത്യം 35,741ലേക്കു തിരിച്ചു കയറിയെങ്കിലും ക്ലോസിംഗിൽ സെൻസെക്സ് 35,689 പോയിന്റിലാണ്.
ഈ വാരം 35,870 ലെ പ്രതിരോധം നിർണായകമാണ്. വാരത്തിന്റെ ആദ്യ ദിനങ്ങളിൽ ഇതു മറികടന്നാൽ ഡെറിവേറ്റീവ് മാർക്കറ്റിൽ ജൂണ്‍ സെറ്റിൽമെന്റ് വേളയിൽ സെൻസെക്സ് 36,051-36,362നെ ലക്ഷ്യമാക്കാം. എന്നാൽ, ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ 35,378-35,067 വരെ പരീക്ഷണങ്ങൾക്ക് ഇടയുണ്ട്. 34,802 പോയിന്റിലെ സപ്പോർട്ട് നിലനിൽക്കുവോളം വിപണി ബുള്ളിഷ് ട്രൻഡിൽ നീങ്ങും.
സൂചികയുടെ മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ 14, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവയും മികവിനുള്ള സാധ്യതകൾക്കു ശക്തിപകരുന്നു.
കേവലം നാലു പോയിന്റ് മാത്രം പ്രതിവാര നേട്ടത്തിലാണെങ്കിലും തുടർച്ചയായ അഞ്ചാം വാരത്തിലും നിഫ്റ്റി കരുത്തുകാണിച്ചു. വ്യാഴാഴ്ചയാണ് ജൂണ്‍ സീരീസ് സെറ്റിൽമെന്റ്. ക്ലോസിംഗിൽ 10,821ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 50 പോയിന്റു മുകളിൽ 10,871യാണ്. സെറ്റിൽമെന്റ് വേളയിൽ 10,922 വരെ ഉയരാനായാൽ അടുത്ത ലക്ഷ്യം 11,007 പോയിന്റാണ്. നിഫ്റ്റിയുടെ താങ്ങ് 10,735-10,650ലാണ്.
വിദേശഫണ്ടുകൾ കഴിഞ്ഞവാരം 2,088.81 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം, ആഭ്യന്തര ഫണ്ടുകൾ 4720.76 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ ഓപ്പറേറ്റർമാർ നിക്ഷേപം ഡോളറിലേക്ക് മാറ്റുന്നത് കുറച്ചത് ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു നേട്ടമായി. കഴിഞ്ഞവാരം സൂചിപ്പിച്ചിരുന്ന 68.40ലേക്ക് രൂപയുടെ മൂല്യം ഒരവസരത്തിൽ ഇടിഞ്ഞെങ്കിലും തിരിച്ചുകയറി. വ്യാപാരാന്ത്യം 67.89ലാണ്.
വാരാന്ത്യം ഏഷ്യൻ മാർക്കറ്റുകൾ പലതും ചാഞ്ചാടി. സാന്പത്തികരംഗത്തെ മരവിപ്പും ഒപെക് യോഗത്തിനുശേഷം ക്രൂഡ് ഓയിൽ വില കുതിച്ചു കയറിയതും ചൈനീസ്, ഹോങ്കോംഗ് മാർക്കറ്റുകളെ സമ്മർദത്തിലാക്കി. അതേസമയം ജപ്പാൻ, കൊറിയൻ സൂചികകൾ മികവിലാണ്. യൂറോപ്യൻ വിപണികൾ വാരാന്ത്യം തിളക്കത്തിലാണ്. അമേരിക്കയിൽ ഡൗ ജോണ്‍സ്, എസ് ആൻഡ് പി സൂചികകൾ മികവ് കാണിച്ചപ്പോൾ നാസ്ഡാക്കിനു തളർച്ച നേരിട്ടു.
ഡോളർ സൂചികയുടെ തിളക്കത്തിനു മുന്നിൽ സ്വർണത്തിനു തിരിച്ചടി. ആറു മാസത്തിനിടയിലെ താഴ്ന്ന നിലവാരമായ 1261 ഡോളറിലേക്ക് ഇടിഞ്ഞ മഞ്ഞലോഹം വ്യാപാരാന്ത്യം 1269 ഡോളറിലാണ്. 1254-1235 ഡോളറിൽ സപ്പോർട്ട് നിലനിർത്തുന്ന സ്വർണത്തിന്റെ പ്രതിരോധം 1278-1282 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.