ഓഹരി അവലോകനം / സോണിയ ഭാനു
കൊറിയയുടെ ആണവ പരീക്ഷണങ്ങൾ ധനകാര്യസ്ഥാപനങ്ങളുടെ നിക്ഷേപ മനോഭാവത്തിൽ കാതലായ മാറ്റം വരുത്തിയത് ഇന്ത്യൻ ഓഹരിസൂചികയിൽ സമ്മർദം സൃഷ്ടിച്ചു. മുൻനിര ഓഹരികൾ വിറ്റുമാറാൻ ഫണ്ടുകൾ നീക്കം നടത്തിയത് ബോംബെ സെൻസെക്സിനെയും നിഫ്റ്റിയെയും തളർത്തി. സെൻസെക്സ് 204 പോയിന്റും നിഫ്റ്റി 40 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രലിയൻ വിപണികളും പോയ വാരം തളർന്നു. ചൈന, ഹോങ്കോംഗ് ഇൻഡെക്സുകൾ നേരിയ റേഞ്ചിൽ നീങ്ങി.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഈ മാസം ഇതിനകം 46.20 കോടി ഡോളറിന്റെ ഓഹരികൾ വിറ്റുമാറി. അവരുടെ വില്പനനീക്കങ്ങൾ കണക്കിലെടുത്താൽ ഈ വാരവും സൂചികയിൽ ചാഞ്ചാട്ടം നിലനിൽക്കാം.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ടവാരം ഏകദേശം 1210.12 കോടി രൂപ നിക്ഷേപിച്ചു. അതേസമയം വിദേശഫണ്ടുകൾ 3,426.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിദേശ ഓപ്പറേറ്റർമാരുടെ നിക്ഷേപ മനോഭാവത്തിലുണ്ടായ ചെറിയ മാറ്റം മൂലം ഒരു മാസത്തിനിടെ ഇന്ത്യൻ മാർക്കറ്റ് രണ്ടു ശതമാനം തളർന്നു.
യൂറോപ്യൻ കേന്ദ്ര ബാങ്ക് ഉത്തേജക പരിപാടികൾക്ക് തുടക്കംകുറിക്കാനുള്ള നീക്കത്തിലാണ്. ഇത് ശരത്കാല വിപണിയുടെ ആത്മവിശ്വാസം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ ഓഹരി നിക്ഷേപകർ. യൂറോപ്യൻ കേന്ദ്ര ബാങ്ക് പുതിയ പ്രഖ്യാപനങ്ങൾക്കു മുതിർന്നാൽ ഫണ്ടുകളുടെ ശ്രദ്ധ ആ മേഖലയിലേക്കു തിരിയാം. അതിന്റെ മുന്നോടിയായുള്ള വില്പന ഏഷ്യൻ മാർക്കറ്റുകളിൽ ആശങ്ക പരത്തുന്നുണ്ട്.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയിൽ ചെറിയ പാക്കേജിന്റെ വായ്പാപരിധി സംബന്ധിച്ച് അനുകൂല സൂചനകളും പുറത്തുവരുന്നുണ്ട്. വിദേശഫണ്ടുകൾ ഇന്ത്യയിൽ വില്പനക്കാരാണെങ്കിലും ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ വിനിമയനിരക്കു കരുത്തു നേടി. 64.03ൽ വിനിമയമാരംഭിച്ച രൂപയുടെ മൂല്യം വാരാവസാനം 63.79ലേക്കു മെച്ചപ്പെട്ടു. ഈ വർഷം ഇതിനകം രൂപയുടെ വിനിമയനിരക്ക് 6.5 ശതമാനം നേട്ടത്തിലാണ്.
മുൻനിരയിലെ പത്തു കന്പനികളിൽ നാലെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 30,339 കോടി രൂപയുടെ ഇടിവ്. ഐടിസി, എച്ച്യുഎൽ, എസ്ബിഐ, ഐഒസി എന്നിവയ്ക്കാണു തിരിച്ചടി നേരിട്ടത്. ഐടിസിയുടെ വിപണിമൂല്യത്തിൽ 13,581 കോടി രൂപയുടെ ഇടിവുണ്ടായി.
ബോംബെ സെൻസെക്സ് 31,849ൽനിന്നുള്ള തകർച്ചയിൽ 31,607 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 31,687 പോയിന്റിലാണ്. ഈ വാരം സൂചികയുടെ ആദ്യ പ്രതിരോധം 31,821ലാണ്. ഇതു മറികടക്കാനായാൽ 31,956-32,063 പോയിന്റ് ലക്ഷ്യമാക്കി സൂചിക സഞ്ചരിക്കാം. എന്നാൽ, ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ 31,579-31,474ലേക്കും തുടർന്ന് 31,337 പോയിന്റിലേക്കും സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. എന്നാൽ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ സെല്ലിംഗ് മൂഡിലാണ്.
വാരത്തിന്റെ തുടക്കത്തിൽ നിഫ്റ്റി 9,961 വരെ കയറിയെങ്കിലും പിന്നീട് അനുഭവപ്പെട്ട തളർച്ചയിൽ 9,875ലേക്കു താഴ്ന്ന ശേഷം ക്ലോസിംഗിൽ 9,935ലാണ്. ഈ വാരം നിഫ്റ്റിക്ക് 9,886ൽ ആദ്യ താങ്ങുണ്ട്. ഇത് നിലനിർത്തിയാൽ 9,972-10,009ലേക്ക് ഉയരാനുള്ള കരുത്ത് കൈവരിക്കാനാവും. എന്നാൽ, ആദ്യ സപ്പോർട്ടായ 9,886ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സൂചിക 9,837-9,800റേഞ്ചിലേക്കു തിരിയാം.
ചുഴലിക്കാറ്റ് ഭീഷണിയിലാണ് അമേരിക്കൻ നിക്ഷേപലോകം. വാരാന്ത്യം ബാധ്യതകളിൽ കുറവു വരുത്താൻ ഫണ്ടുകൾ നടത്തിയ നീക്കം എസ് ആൻഡ് പി 500, നാസ്ഡാക് സൂചികകളെ തളർത്തി. എന്നാൽ, ഡൗ ജോണ്സ് സൂചിക മികവിലാണ്. യൂറോപ്യൻ മാർക്കറ്റുകളെയും തളർച്ച ബാധിച്ചു. ക്രൂഡ് ഓയിൽ ബാരലിന് 47.48 ഡോളറിലാണ്. പ്രതികൂല കാലാവസ്ഥ എണ്ണശുദ്ധീകരണശാലകളുടെ പ്രവർത്തനങ്ങളെ ബാധിച്ചാൽ ക്രൂഡ് ഓയിൽ വില പെട്ടെന്നു മുന്നേറാം. അതേസമയം, പലിശനിരക്കിൽ വർധന വരുത്തുമെന്ന സൂചനകൾ നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിച്ചു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1358 ഡോളർ വരെ മഞ്ഞലോഹം മുന്നേറി. 2016 ഓഗസ്റ്റിനു ശേഷം സ്വർണവില ഈ റേഞ്ചിലേക്കു മുന്നേറുന്നത് ആദ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.