കോട്ടയം: റബർ സെസ് ജിഎസ്ടിയിൽ ഉണ്ടാവില്ല. ഇന്ത്യൻ റബർ ആക്ടിലെ സെസ് പിരിവ് സംബന്ധിച്ച നിർദേശങ്ങൾ ഇതോടെ മേയിൽ പുറത്തിറങ്ങിയ ഗസറ്റിലൂടെ റദ്ദാക്കപ്പെടുകയും ചെയ്തു. വ്യവസായ ആവശ്യത്തിനു റബർ വാങ്ങുന്ന ഒരോ കിലോഗ്രാം റബറിനും രണ്ടു രൂപ വീതം വ്യവസായികളിൽനിന്നു കേന്ദ്രസർക്കാർ ഈടാക്കിയിരുന്ന സെസ് പിൻവലിച്ചതോടെ വർഷം ശരാശരി 110 കോടി രൂപ കേന്ദ്ര സർക്കാരിനു നികുതിയിൽ കുറവുവരും. കിലോഗ്രാമിനു 1.50 രൂപയായിരുന്ന സെസ് നിരക്ക് രണ്ടു രൂപയായി വർധിപ്പിച്ചത് 2011 സെപ്റ്റംബറിലാണ്. റബർ ബോർഡിന് നൽകുന്ന കേന്ദ്ര ബജറ്റ് വിഹിതം സെസിൽനിന്നുള്ള ഖജനാവിലെ വരുമാനത്തെക്കൂടി അടിസ്ഥാനമാക്കിയായിരുന്നു.
സെസ് ഇല്ലാതാകുന്നതോടെ വ്യവസായികൾക്ക് 110 കോടി രൂപയുടെ ലാഭം. സെസ് നല്കിയതിന്റെ വ്യാപാര കണക്കെഴുതി സൂക്ഷിക്കുകയും വേണ്ട. കർഷകരുടെ അധ്വാനവിഹിതം കൂടിയാണു സെസ് എന്ന പരിഗണന ഇനി കേന്ദ്രത്തിനു ബജറ്റിൽ കാണിക്കേണ്ടതില്ല. റബർ ബോർഡിന് എത്ര തുക നല്കിയാലും അതു കേന്ദ്രത്തിന്റെ ഒൗദാര്യമായി മാത്രമെ കാണേണ്ടതുള്ളു. സമീപ വർഷങ്ങളിൽ 150 കോടി രൂപയാണു റബർ ബോർഡിനുള്ള ശരാശരി ബജറ്റ് വിഹിതം. സെസ് വരുമാനത്തിന്റെ രണ്ടു ശതമാനം തുക കൈകാര്യ ചെലവ് എന്ന പേരിൽ റബർ ബോർഡിനു ലഭിച്ചിരുന്നതും ഇല്ലാതാകും. റബർ ബോർഡ് ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളുമല്ലാതെ ഗവേഷണം, ആവർത്തന കൃഷി സഹായം തുടങ്ങിയവയ്ക്കൊന്നും ഇനി കാര്യമായ തുക പ്രതീക്ഷിക്കേണ്ടതില്ല.
അടുത്ത മാസം നിലവിൽ വരുന്ന ജിഎസ്ടി നികുതിഘടന അനുസരിച്ച് സ്വാഭാവിക റബറിന് (ലാറ്റക്സ്, റബർ ഷീറ്റ്, ബ്ലോക്ക് റബർ എന്നിവയ്ക്കെല്ലാം) അഞ്ചു ശതമാനമായിരിക്കും നികുതിയുടെ തോത്. രജിസ്റ്റേർഡ് ഡീലർ മുതൽ ഓരോ വ്യാപാരഘട്ടത്തിലും ജിഎസ്ടി അടയ്ക്കണം.
ബലൂണിനും സൈക്കിൾ, ബൈക്ക്, ഓട്ടോ ട്യൂബിനും നികുതി അഞ്ചു ശതമാനം. റബർ നിർമിത സർജിക്കൽ കൈയുറ, നിപ്പിൾ, റബർ നൂൽ തുടങ്ങിയവയ്ക്ക് 12 ശതമാനമാണ് നികുതി. ഹോട്ട് വാട്ടർ ബാഗ്, ഐസ് ബാഗ്, വാട്ടർ ബെഡ് തുടങ്ങിയവയ്ക്ക് 18 ശതമാനം. സിന്തറ്റിക് റബറിനും ഉത്പന്നങ്ങൾക്കും 18 ശതമാനമായിരിക്കും ചരക്കു സേവന നികുതി. രാജ്യത്ത് വ്യവസായത്തിനുള്ള സിന്തറ്റിക് റബറിൽ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. പൈപ്പ്, ഹോസ്, കണ്വയർ ബെൽറ്റ് എന്നവയ്ക്കും ഇതേ നിരക്കായിരിക്കും. കാർ, ബസ്, ലോറി, വിമാനം തുടങ്ങിയവയുടെ ന്യുമാറ്റിക് ടയറുകൾക്ക് 28 ശതമാനം നികുതി. 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ഡീലർമാർ, സംസ്കരണ സംരംഭകർ, വ്യവസായികൾ എന്നിവർ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. ജിഎസ്ടി വരവോടെ സംസ്ഥാനത്തുണ്ടായിരുന്ന അഞ്ചു ശതമാനം വാങ്ങൽ നികുതി ഇല്ലാതാവുകയും ജിഎസ്ടിയിലേക്ക് ഈ നിരക്ക് മാറുകയും ചെയ്തു.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.