വിപണി വിശേഷം / കെ.ബി. ഉദയഭാനു
വിയറ്റ്നാം ഇതര കുരുമുളക് ഉത്പാദന രാജ്യങ്ങളെ ഞെട്ടിക്കാന്‍ ഒതുങ്ങുന്നു, വാണിജ്യമന്ത്രാലയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ കര്‍ഷകര്‍ പ്രതിസന്ധിലാവും. ചൈനയും നൈജീരിയയും ചുക്ക് ഉത്പാദകരുടെ ഉറക്കം കെടുത്തുന്നു. ടോക്കോമില്‍ റബര്‍ 200 യെന്നിലെ സപ്പോര്‍ട്ട് നിലനിര്‍ത്തിയത് കര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുന്നു. വിവാഹ സീസണ് ആഭരണ കേന്ദ്രങ്ങളെ സജീവമാക്കുന്നു.
വിയറ്റ്നാം രാജ്യാന്തര കുരുമുളക് വിപണിയുടെ നിയന്ത്രണം കൈപിടിയില്‍ ഒതുക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം രണ്ടു ലക്ഷം ടണ്ണില്‍ അധികം കുരുമുളക് അവര്‍ ഉത്പാദിപ്പിക്കും. അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ സ്വപ്നങ്ങളില്‍ പോലും ഒരു ഉത്പാദന രാജ്യം ഇത്ര അധികം കുരുമുളക് വിളയിക്കുമെന്ന് കണക്ക് കൂട്ടിയില്ല. വിയറ്റ്നാമിലെ വ്യാപാരികളുടെ വിലയിരുത്തല്‍ ഇക്കുറി ഉത്പാദനം 2.20 ലക്ഷം മുതല്‍ 2.40 ലക്ഷം ടണ്‍ വരെ എത്തുമെന്നാണ്. വാരാന്ത്യത്തിലെ മഴ വിളവെടുപ്പിനെ ബാധിച്ചു, ഈ വാരം വിളവെടുപ്പ് ഊര്‍ജിതമാക്കും. ചരക്ക് വരവ് ശക്തമായാല്‍ മുളക് പിടിച്ചു വെക്കാനുള്ള സാമ്പത്തിക ഭദ്രതയില്ലായ്മ കര്‍ഷകരെ പ്രതിസന്ധിയിലാക്കും. മധ്യ വര്‍ത്തികളും ഊഹക്കച്ചവടക്കാ രായ കയറ്റുമതിക്കാരും രംഗത്ത് സജീവമല്ല. അമേരിക്കന്‍ ഷിപ്പ്മെന്റിന് ആസ്റ്റ ക്വാളിറ്റി മുളക് ടണ്ണിന് 5600 ഡോളറിന് ഏപ്രില്‍- ഡിസംബറില്‍ കയറ്റുമതിക്ക് ക്വട്ടേഷന്‍ ഇറക്കി. ലിറ്റര്‍വെയിറ്റ് കുറഞ്ഞ മുളക് 5000 ഡോളറിനും വാഗ്ദാനം ചെയ്തു.
പുതിയ മുളക് വരവ് ഉയരുന്നതോടെ നിരക്ക് 3000-3500 ഡോളര്‍ വരെ ഇടിയുമെന്ന് കണക്ക് കൂട്ടുന്നവരുമുണ്ട്. എന്നാല്‍, ഇപ്പോള്‍ അത്തരം ഒരു തകര്‍ച്ചയുടെ സാഹചര്യം അവിടെയില്ല. പക്ഷേ, യൂറോപ്യന്‍ രാജ്യങ്ങള്‍ വിയറ്റ്നാം കുരുമുളകില്‍ കീടനാശിനിയുടെ അംശം ഉയര്‍ന്നതിന്റെ പേരില്‍ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ വരുത്തിയത് കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാവും.
വിയറ്റ്നാമില്‍ ഉത്പാദനം ഉയര്‍ന്നത് ദക്ഷിണേന്ത്യയിലെ കര്‍ഷകര്‍ക്ക് ഭീഷണിയാണ്. വന്‍തോതില്‍ ഇറക്കുമതിക്ക് സാധ്യതയുണ്ട്. ഇറക്കുമതി മുളകിന്റെ കുറഞ്ഞ വില ടണ്ണിന് 6000 ഡോളറായി നിജപ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയെ അതിജീവിക്കാനാവും. വിദേശ ചരക്കിന് 54 ശതമാനം ഡ്യൂട്ടിയുള്ളതിനാല്‍ ചരക്ക് എത്തിക്കുമ്പോള്‍ കിലോ 550 രൂപയാവും. പോയവാരം കുരുമുളക് വില ക്വിന്റലിന് 1100 രൂപ ഇടിഞ്ഞു. കൊച്ചിയില്‍ അണ് ഗാര്‍ബിള്‍ഡ് മുളക് 57,200 രൂപയിലും ഗാര്‍ബിള്‍ഡ് 60,200ത്തിലുമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 9400 ഡോളറാണ്.
വിദേശ ചുക്ക് വരവ് ഉയര്‍ന്നത് ഉത്പാദകരെ പ്രതിസന്ധിയിലാക്കി. ഏതാനും മാസങ്ങളായി നാടന്‍ ചുക്ക് വില തകര്‍ച്ചയിലാണ്. ചൈന, നൈജീരിയിന്‍ ചുക്കാണ് ആഭ്യന്തര മാര്‍ക്കറ്റിനെ തളര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സന്ദര്‍ഭത്തില്‍ കൊച്ചിയില്‍ 16,500-18,000 രൂപയില്‍ വിപണനം നടന്ന ചുക്ക് ഇപ്പോള്‍ 12,000-13,000 ലേക്ക് ഇടിഞ്ഞു.
ഏലക്ക സീസണ് അടുത്ത ത്ത് മുന്‍ നിര്‍ത്തി സ്റ്റോക്കിസ്റ്റുകള്‍ കൂടുതല്‍ ചരക്ക് ലേലത്തിന് ഇറക്കി. മികച്ചയിനം ഏലക്ക കിലോ 1117-1292 രൂപ റേഞ്ചിലാണ് നീങ്ങിയത്. എന്നാൽ, ശരാശരി ഇനങ്ങളുടെ വില കിലോ 881-1016 രൂപ.
ജാതിക്ക, ജാതിപത്രി വിലക ള്‍ താഴ്ന്നു. വ്യവസായികളില്‍നിന്നുള്ള അന്വേഷണങ്ങള്‍ ചുരുങ്ങിയതും കയറ്റുമതി ഓര്‍ഡറുകളുടെ അഭാവവും വിലക്കയറ്റത്തിന് തടസമായി. ജാതിക്ക തൊണ്ടന് കിലോഗ്രാമിന് 200-275 രൂപ, ജാതിപരിപ്പ് 400-520 രൂപയിലും ജാതിപത്രി 500-650 രൂപ.
ടോക്കോമില്‍ അഞ്ചാം വാരവും റബര്‍ വില ഇടിഞ്ഞെങ്കിലും കിലോ 200 യെന്നിലെ സപ്പോര്‍ട്ട് നിലനിര്‍ത്തിയത് നിക്ഷേപകരെ ആകര്‍ഷിച്ചു. ഇത് വാരാന്ത്യം റബറിന്റെ തിരിച്ചുവരവിന് അവസരം ഒരുക്കി. മുഖ്യ ഉത്പാദന രാജ്യങ്ങളായ തായ്ലൻഡും മലേഷ്യയും ഇന്തോനേഷ്യയും കയറ്റുമതി നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ്. കയറ്റുമതിക്ക് അവര്‍ ഏര്‍പ്പെടുത്തുന്ന ഏതൊരു നീക്കവും വിപണിയില്‍ ചലനമുളവാക്കും. റബര്‍ വില ഇതിനകം തന്നെ 19 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴ് ലക്ഷം ടണ്‍ റബറിന്റെ കയറ്റുമതി വെട്ടിക്കുറച്ച് തളര്‍ച്ചയെ പിടിച്ചു നിര്‍ത്താന്‍ അവര്‍ ശ്രമം നടത്തിയിരുന്നു.
ഇന്ത്യന്‍ ടയര്‍ വ്യവസായികള്‍ നിരക്ക് വീണ്ടും ഇടിച്ചു. നാലാം ഗ്രേഡിന് 600 രൂപ ക്വിന്റലിന് കുറഞ്ഞ് 13,900 രൂപയായി. വേനല്‍ മഴ പല ഭാഗങ്ങളിലും സജീവമെങ്കിലും ടാപ്പിംഗ് ആരംഭിക്കാന്‍ ഇനിയും കാത്തിരിക്കണം.
ഉത്സവങ്ങള്‍ കഴി ഞ്ഞതോടെ മില്ലുകാര്‍ വെളിച്ചെണ്ണ ഇറക്കാന്‍ മത്സരിച്ചു. പാം ഓയിലിന്റെ വില ഇടിവും തിരിച്ചടിയായി. വെളിച്ചെണ്ണ പിന്നിട്ടവാരം 12,800 ലേക്ക് താഴ്ന്നു. കൊപ്ര നീക്കം ശക്തമല്ലെങ്കിലും ഡിമാണ്ട് മങ്ങിയതോടെ നിരക്ക് 8630 രൂപയായി.
വിവാഹ സീസണായതോടെ സ്വര്‍ണ വില്പന ഉയര്‍ന്നു. പവന് 22,320 രൂപയില്‍നിന്ന് ശനിയാഴ്ച മാര്‍ക്കറ്റ് ക്ലോസിംഗ് വേളയില്‍ 22,400ലേക്ക് കയറി. ഒരു ഗ്രാമിന്റെ വില 2800 രൂപ. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1300 ഡോളറിലെ പ്രതിരോധം മറികടക്കാന്‍ ശ്രമം നടത്തിയെങ്കിലും 1297 ഡോളറിന് മുകളില്‍ ഇടംകണ്ടെത്താനായില്ല. വാരാന്ത്യം സ്വര്‍ണം 1297 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.