ഓഹരി അവലോകനം / സോണിയ ഭാനു
വിദേശ ഓപ്പറേറ്റര്‍മാര്‍ വില്പനയില് ഉറച്ചു നിന്നത് ഓഹരി സൂചികയെ വീണ്ടും തളര്‍ത്തി. യുദ്ധ സാധ്യതകള്‍ ഉയര്‍ത്തിയ അനിശ്ചിതത്വങ്ങള്‍ക്ക് അയവ് ക് തുടങ്ങിയെങ്കിലും ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ പലതും വാരാന്ത്യം ദുര്‍ബലാവസ്ഥയിലാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിദേശ ഫണ്ടുകള്‍ നിക്ഷേപത്തോത് കുറയ്ക്കാന്‍ നടത്തിയ നീക്കം സെന്‍സെക്സിനെയും നിഫ്റ്റിയെയും രണ്ടാം വാരവും തളര്‍ത്തി.
നിഫ്റ്റി 32 പോയിന്റ് പ്രതിവാര നഷ്ടത്തിലാണെങ്കിലും മുന്‍ വാരം ഇതേ കോളത്തില്‍ സൂചിപ്പിച്ച 9116 പോയിന്റിലെ സപ്പോര്‍ട്ട് നിലനിര്‍ത്തി സൂചിക 9,119-ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞവാരം വ്യക്തമാക്കിയ 9,212 പോയിന്റിലെ പ്രതിരോധം മറികടന്ന് 9,215 വരെ കയറിയെങ്കിലും ഈ അവസരത്തിലെ വില്പന സമ്മര്‍ദ്ദത്തില്‍ നിഫ്റ്റി 9,076 ലേക്ക് സാങ്കേതിക പരീക്ഷണവും നടത്തി. ഈ വാരം 9,197-ല്‍ വന്‍ കടമ്പ രൂപം കൊള്ളുന്നുണ്ട്. ഇത് മറികടക്കാനായാല്‍ 9,275-9,336 ലേക്ക് ചുവടുവെയ്ക്കാനാവശ്യമായ കുരുത്ത് കണ്ടെത്താനാവും. എന്നാല്‍, തിരിച്ചടിനേരിട്ടാല്‍ ആദ്യം 9058-ല്‍ പിടിച്ചു നില്ക്കാനാവും ശ്രമമെങ്കിലും ഈ താങ്ങ് നഷ്ടമായാല്‍ 8,997-8,919 പോയിന്റ് ലക്ഷ്യമാക്കി നീങ്ങും. നിഫ്റ്റി അതിന്റ് 21 ദിവസങ്ങളിലെ ശരാശരിയെക്കാള്‍ താഴ്ന്നത് ഓപ്പറേറ്റര്‍മാരില്‍ സമ്മര്‍ദ്ദമുളവാക്കാം. വ്യാഴാഴ്ച ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ഏപ്രില്‍ സീരിസ് സെറ്റില്‍മെന്റാണ്.
ഡെയ്ലി ചാര്‍ട്ടില്‍ നിഫ്റ്റി തിരുത്തലിന്റെ പാതയിലാണ്. സാങ്കേതികമായി വീക്ഷിച്ചാല്‍ പാരാബോളിക്ക് എസ്ഏആര്‍, എംഏസിഡി എന്നിവ സെല്ലിംഗ് മൂഡിലേക്ക് പ്രവേശിച്ചു. സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവര്‍ സോള്‍ഡാണ്. വീക്കിലി ചാര്‍ട്ടില്‍ എംഏസിഡിയും തിരുത്തലിനുള്ള നീക്കത്തിലാണ്.
ബോംബെ സെന്‍സെക്സ് ഉയര്‍ന്ന നിലവാരമായ 29,670-ല്‍നിന്ന് 29,244 ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചു വരവില്‍ മുന്‍വാരം സൂചിപ്പിച്ച സപ്പോര്‍ട്ടായ 29,324 പോയിന്റിന് മുകളില്‍ ഇടം കണ്ടെത്തി. 29,365-ല്‍ ക്ലോസിംഗ് നടന്നു. ഈവാരം 29,608-29,852-ല്‍ മുകളില്‍ ക്ലോസിംഗിന് അവസരം ലഭ്യമായാല്‍ സെന്‍സെക്സ് 30,034നെ ലക്ഷ്യമാക്കാം. എന്നാല്‍, ലാഭമെടുപ്പിന് വിദേശ ഫണ്ടുകള്‍ മുന്‍ തുക്കം നല്കിയാല് 29,182-ല്‍ ആദ്യ സപ്പോര്‍ട്ടുണ്ട്. ഇത് നഷ്ടപ്പെട്ടാല്‍ 29,000-28,756 റേഞ്ചിലേക്ക് സെന്‍സെക്സ് തിരിയും.
മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ നാല് എണ്ണത്തിന്റെ വിപണി മുല്യത്തില്‍ 32,394.92 കോടി രൂപയുടെ വര്‍ധന. വിദേശ ഫണ്ടുകള്‍ 3001.77 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 2492.43 കോടി രൂപയുടെ നിക്ഷേപം നടത്തി.
വിദേശ നിക്ഷേപം പിന്‍വലിച്ചത് ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയെ ദുര്‍ബലമാക്കി. ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 64.41-ല്‍നിന്ന് 64.61 ലേക്ക് താഴ്ന്നു. രൂപ ദുര്ബലമാക്കുന്നതിനൊപ്പം കോര്‍പ്പറേറ്റ് മേഖലയില്‍നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് തിളക്കം മങ്ങുന്നതും ഹ്രസ്വകാലയളവില്‍ സൂചികയില്‍ പിരിമുറുക്കം സൃഷ്ടിക്കാം. രാജ്യം വരള്‍ച്ചയുടെ പിടിയിലാണെങ്കിലും ഇക്കുറി മണ്‍സൂണ്‍ പതിവിലും സജീവമാക്കുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തല്‍ പ്രതീക്ഷപകരുന്നു.
രാജ്യത്ത് പണത്തിന്റെ ലഭ്യത ചുരുങ്ങിയത് വളര്‍ച്ചയെ ബാധിക്കുമെന്ന സൂചനയാണ് ഐഎംഎഫിൽനിന്ന് പുറത്തുവന്നത്. ഇന്ത്യയൂടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് നടപ്പു വര്‍ഷം 7.2 ശതമാനമായിരുക്കുമെന്നാണ് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍.
ഹോംഗ്ങ്കോംഗില് ഹാന്‍സെങ് സൂചിക ഒഴിച്ച് പ്രമുഖ ഇന്‍ഡക്സുകള്‍ എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്, ചൈന, കൊറിയന്‍ മാര്‍ക്കറ്റുകള്‍ മികവു കാണിച്ചു. യൂറോപ്യന്‍ ഇന്‍ഡക്സുകള്‍ ചാഞ്ചാടി. ഫ്രാന്‍സിലെ തെരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. അമേരിക്കന്‍ മാര്‍ക്കറ്റ് പ്രതിവാര നേട്ടത്തിലാണെങ്കിലും ഫ്രാന്‍സിലെ ചലനങ്ങള്‍ ഡൗ ജോണ്‍സ്, നാസ്ഡാക്, എസ് ആന്റ് പി ഇന്‍ഡക്സുകളെ വാരാന്ത്യം തളര്‍ത്തി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നു. രണ്ടാഴ്ചക്കിടയില്‍ ആദ്യമായി ബാരലിന് 50 ഡോളറിന് താഴെ എണ്ണയുടെ ഇടപാടുകള്‍ നടന്നു. പോയവാരം ആറ് ശതമാനമാണ് എണ്ണ വില താഴ്ന്നത്. ഒപ്പെക്ക് ഉത്പാദനം വെട്ടിക്കുന്ന കാര്യത്തില്‍ വ്യക്തമായി തീരുമാനത്തില്‍ ഇനിയും എത്തിയിട്ടില്ല. മെയ് അവസാനവാരത്തിലാണ് ഒപ്പെക്ക് യോഗം. 2015 ഒാഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്ന്നനിലവാരത്തിലാണ് അമേരിക്കയില്‍ ക്രൂഡ് ഓയില്‍ ഉത്പാദനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.