ഫെഡ് പലിശ കൂട്ടിയില്ല, ഡോളറിനു താഴ്ച
Thursday, September 22, 2016 11:07 AM IST
വാഷിംഗ്ടൺ/മുംബൈ: അമേരിക്കൻ സാമ്പത്തികവളർച്ച ഉടനെങ്ങും മെച്ചപ്പെട്ട നിലയിലാകില്ലെന്നു യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്). സമീപ വർഷങ്ങളിൽ രണ്ടു ശതമാനത്തിൽ താഴെ വളർച്ചയേ പ്രതീക്ഷിക്കാനാവൂ എന്നാണു ഫെഡ് കരുതുന്നത്.

ഈ സാഹചര്യത്തിൽ ഫെഡ് പലിശനിരക്ക് കൂട്ടിയില്ല. ഈ വർഷംതന്നെ ഒരു തവണ നിരക്കു കൂട്ടാൻ സാധ്യത ഉണ്ടെന്നാണു ഫെഡ് അധ്യക്ഷ ജാനറ്റ് എലൻ യോഗശേഷം പറഞ്ഞത്. എന്നാൽ, നിരീക്ഷകർ അതിനു സാധ്യത കുറവാണെന്നു പറയുന്നു. മാർക്ക് ഫെബർ പോലുള്ളവർ അടുത്ത വർഷം പകുതിക്കു ശേഷമേ നിരക്കു കൂടൂ എന്നു കരുതുന്നു.

ഏതായാലും ഫെഡ് തീരുമാനത്തിൽ ഡോളർ വില താണു. സ്വർണവില കയറി. മറ്റു കാരണങ്ങളാലാണെങ്കിലും ക്രൂഡ് ഓയിൽ വിലയും വർധിച്ചു. ഓഹരിവിലകൾ കയറി.


ഇന്നലെ ഇന്ത്യൻ ഓഹരികളും കുതിച്ചു. സെൻസെക്സ് രണ്ടാഴ്ചത്തെ ഉയർന്ന നിലവാരമായ 28773.13 ലും നിഫ്റ്റി 8893.35ലും എത്തി. ചൈനയിലും കൊറിയയിലും യൂറോപ്പിലും ഓഹരികൾ കയറി.

യുഎസ് പലിശ കൂട്ടില്ല എന്നതു രൂപയ്ക്കും കരുത്തായി. ഡോളറിന്റെ വിനിമയനിരക്കു കുറഞ്ഞു. രൂപയ്ക്ക് അര ശതമാനം നേട്ടമാണ് ഇന്നലെ ഉണ്ടായത്. ബുധനാഴ്ച 67.02 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ ഇന്നലെ 66.67 രൂപയിലേക്കു താണു. 35 പൈസയുടെ ഇടിവ്. മേയ് 25നുശേഷം രൂപയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.