പൊതുമേഖലാ ബാങ്കുകൾക്കു സർക്കാർ നല്കിയ സഹായം മതിയാവില്ല
പൊതുമേഖലാ ബാങ്കുകൾക്കു സർക്കാർ നല്കിയ സഹായം മതിയാവില്ല
Friday, July 22, 2016 10:26 AM IST
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തിനായി സർക്കാർ നല്കിയ അടിയന്തര സഹായം മതിയാവില്ലെന്ന് റേറ്റിംഗ് ഏജൻസി മൂഡി. 23,000 കോടി രൂപയായിരുന്നു അടിയന്തര സഹായമായി സർക്കാർ പ്രഖ്യാപിച്ചത്. മൂലധന പര്യാപ്തത മെച്ചപ്പെടുത്താൻ രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകൾക്കെല്ലാംകൂടി 1.2 ലക്ഷം കോടിയുടെ സഹായം ആവശ്യമാണെന്നാണ് അവയുടെ ബാലൻസ്ഷീറ്റിൽനിന്ന് വ്യക്‌തമാകുന്നതെന്ന് മൂഡിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഈയാഴ്ച ആദ്യം 13 പൊതുമേഖലാ ബാങ്കുകൾക്കായി 22,915 കോടി രൂപയുടെ സഹായമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇത് ആദ്യപാദ നടപടിയാണെന്നും ബാങ്കുകളുടെ പ്രവർത്തനമികവ് വിലയിരുത്തി കൂടുതൽ തുക നല്കുമെന്നും സർക്കാർ പറയുന്നു.


ഇന്ത്യൻ ബാങ്കുകൾ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. കിട്ടാക്കടത്തിന്റെ വ്യാപ്തി ബാങ്കുകളുടെ മൊത്തം ആസ്തിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്റ്റീൽ, ഈർജ മേഖലകളിലുള്ള കമ്പനികളുടെ പേരിലാണ് കിട്ടാക്കടങ്ങളിൽ അധികവും.

പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപയുടെ സഹായം നല്കുമെന്ന് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. നാലു വർഷംകൊണ്ടാണ് ഈ സഹായം പൂർത്തിയാക്കുക. 2015–16, 2016–17 ധനകാര്യ വർഷങ്ങളിൽ 25,000 കോടി രൂപ വീതവും 2017–18, 2018–19 ധനകാര്യ വർഷങ്ങളിൽ 10,000 കോടി വീതവുമാണ് പൊതുമേഖലാ ബാങ്കുകൾക്ക് വീതിച്ചു നല്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.