ബ്രെക്സിറ്റ്: ഏഷ്യയിലെ രണ്ടാമത്തെ ശതകോടീശ്വരനു നഷ്‌ടം 921 കോടി ഡോളർ
ബ്രെക്സിറ്റ്: ഏഷ്യയിലെ രണ്ടാമത്തെ ശതകോടീശ്വരനു നഷ്‌ടം 921 കോടി ഡോളർ
Tuesday, June 28, 2016 11:56 AM IST
ഹോങ്കോംഗ്: യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകാൻ ബ്രിട്ടൻ വോട്ട് ചെയ്തപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്ത ശതകോടീശ്വരനായ ലീ കാ ഷിംഗിനു നഷ്‌ടം 61.2 ബില്യൺ യുവാൻ (921.16 കോടി ഡോളർ). ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഏറ്റവുമധികം നഷ്‌ടമുണ്ടായ കമ്പനികളുടെ പട്ടികയിൽ ഏറിയ പങ്കും ലീയുടേതായിരുന്നു. യുകെയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകൻ എന്നാണ് ലീ അറിയപ്പെടുന്നത്. ലീയുടെ പ്രധാന കമ്പനിയായ സികെ ഹച്ചിസൺ ഹോൾഡിംഗ്സ് ലിമിറ്റഡ് യുകെയിൽ മികച്ച വരുമാനം നേടുന്ന കമ്പനികളിലൊന്നാണ്. ബ്രിട്ടനിൽ സൗന്ദര്യവർധക ഉത്പന്നങ്ങൾ മുതൽ ഫോൺ സർവീസ് വരെ നല്കുന്ന കമ്പനികളാണ് 87കാരൻ ലീക്കുള്ളത്.


ബ്രക്സിറ്റ് പൗണ്ടിനെ 31 വർഷത്തെ ഏറ്റവും താഴ്ന്ന വിനിമയനിരക്കിലേക്കു താഴ്ത്തിയത് ലീയുടെ യുകെയിലെ സ്വത്തുക്കളെ ബാധിച്ചു. ഹോങ്കോംഗിലുള്ള ചീയുംഗ് കോംഗ് ഇൻഫ്രാസ്ട്രക്ചർ ഹോൾഡിംഗ്സ്, സികെ ഹച്ചിസൺ ഹോൾഡിംഗ്സ്, പവർ അസെറ്റ്സ് ഹോൾഡിംഗ്സ്, ചീയുംഗ് കോംഗ് പ്രോപ്പർട്ടി ഹോൾഡിംഗ്സ് എന്നിവയുടെ ഓഹരിമൂല്യം വലിയ രീതിയിൽ താഴ്ന്നു. കഴിഞ്ഞ രണ്ടു ദിവസമായി കമ്പനികളുടെ ഓഹരികൾ താഴേക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.