ഫെഡറൽ ബാങ്ക് ഭാരത് ബിൽ പേമെന്റ് ശൃംഖലയിൽ; ആർബിഐ അംഗീകാരമായി
ഫെഡറൽ ബാങ്ക് ഭാരത് ബിൽ പേമെന്റ് ശൃംഖലയിൽ; ആർബിഐ അംഗീകാരമായി
Friday, May 20, 2016 11:48 AM IST
കൊച്ചി: ഫെഡറൽ ബാങ്കിനു ഭാരത് ബിൽ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) ആധാരമാക്കി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് അനുവാദം നൽകി. ബിബിപിഎസിനു കീഴിൽ പ്രവർത്തിക്കാൻ ആർബിഐ അംഗീകാരം നൽകിയ ആദ്യ ബാച്ച് ബാങ്കുകളിലൊന്നാണു ഫെഡറൽ ബാങ്ക് എന്ന് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു. രണ്ടു മാസത്തിനകം ഈ സേവനം ലഭ്യമാക്കിത്തുടങ്ങും.

ഡിജിറ്റൽ ഇടത്തിൽ തങ്ങളുടെ ഇടപാടുകാർക്കു മൂല്യവർധിത സേവനങ്ങൾ, പ്രത്യേകിച്ച് ബിൽ അടവുകൾ നൽകാനുള്ള ബാങ്കിന്റെ ശേഷിയാണ് ഇതു കാണിക്കുന്നത്. ബാങ്കിംഗ് ആപ്പായ ഫെഡ്മൊബൈൽ, ക്യുആർ കോഡ് അധിഷ്ഠിത പണമടയ്ക്കൽ സംവിധാനമായ ‘സ്കാൻ ആൻഡ് പേ’ തുടങ്ങിയവയോടൊപ്പമുള്ള പുതിയ സേവനമായിരിക്കും ഇത്. ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് കൂടുതൽ ആഴം നൽകുന്നതിനൊപ്പം ഇടപാടുകാർക്ക് സൗകര്യവും വൈവിധ്യവും നൽകുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ബാബു പറഞ്ഞു.

നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഏകീകൃത ബില്ലിംഗ് ഇടമാണ് ബിബിപിഎസ്. ഉപഭോക്‌താക്കൾ ബിൽ അടയ്ക്കേണ്ടിവരുന്ന എല്ലാ സ്‌ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ വിവിധ ബില്ലുകൾ അടയ്ക്കാൻ ഇടപാടുകാർക്ക് ഏകീകൃത സൗകര്യം ഒരുക്കുകയാണ് ബിബിപിഎസ് ചെയ്യുന്നത്. ബാങ്കിന്റെ ഇടപാടുകാർക്ക് ഏതു സമയത്തും എവിടെ നിന്നും ബില്ലുകളിൽ പണമടയ്ക്കാം. അവർക്ക് തങ്ങളുടെ ബില്ലുകൾ രജിസ്റ്റർ ചെയ്യാനും മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, കിയോസ്ക്, എടിഎം തുടങ്ങിയവ ഉപയോഗിച്ച് പണമടയ്ക്കാനും സാധിക്കും. ഓട്ടോമേറ്റഡ് ബിൽ പേയ്മെന്റ് സൗകര്യവും ലഭ്യമാണ്. ഇടപാടുകാർക്ക് ബില്ലുകൾ കാണാനും ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐഎംപിഎസ്, നെഫ്റ്റ് എന്നിവ മുഖേന ബില്ലടയ്ക്കാനും സൗകര്യമുണ്ട്. സ്കൂൾ ഫീസ്, സർവകലാശാലാ ഫീസ്, നഗരസഭാ നികുതികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷ്വറൻസ പ്രീമിയം തുടങ്ങിയവ അടയ്ക്കാനാകും വിധത്തിൽ ഭാവിയിൽ ഈ സൗകര്യം വിപുലമാക്കും.


വൈദ്യുതി, വെള്ളം, പാചകവാതകം, ടെലിഫോൺ തുടങ്ങിയവയുടെ സേവനദാതാക്കൾക്കും ബിബിപിഎസ് രണ്ടു തരത്തിൽ ഏറെ ഉപകാരപ്രദമാണ്. ഒന്നാമതായി അവർക്ക് സ്വന്തമായി ഒരു ബിൽ കളക്ഷൻ സെന്റർ കൈകാര്യം ചെയ്യേണ്ടതില്ല. രണ്ടാമതായി, അവർക്ക് അപ്പപ്പോൾതന്നെ പണം ലഭിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.