അടിസ്‌ഥാനമേഖല 16 മാസത്തിനിടെ ഉയർന്ന വളർച്ചയിൽ
Monday, May 2, 2016 12:11 PM IST
ന്യൂഡൽഹി: രാജ്യത്തെ എട്ടു പ്രധാന മേഖലകൾ 16 മാസത്തിനിടെ ഉയർന്ന വളർച്ചയിൽ. മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 6.4 ശതമാനം വളർച്ചയാണ് റിഫൈനറി ഉത്പന്നങ്ങൾ, വളം, സിമന്റ് തുടങ്ങിയവ ഉൾപ്പെട്ട മേഖല കാഴ്ചവച്ചത്.

കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി തുടങ്ങിയവയാണ് അടിസ്‌ഥാനവികസനത്തിൽ ഉൾപ്പെട്ടവ. രാജ്യത്തെ മൊത്തം വ്യാവസായിക ഉത്പാദനത്തിൽ 38 ശതമാനവും ഈ മേഖലയിൽനിന്നാണ്.

2014 നവംബറിനുശേഷം ആദ്യമായാണ് അടിസ്‌ഥാനവികസനമേഖല ഇത്രവലിയ വളർച്ച നേടുന്നത്. അന്ന് 6.7 ശതമാനം വളർച്ചയായിരുന്നു.


2015–16 ധനകാര്യവർഷം പ്രധാന എട്ടു മേഖലകളുടെ മൊത്തം വളർച്ച 2.7 ശതമാനമാണ്. തലേ വർഷം ഇത് 4.5 ശതമാനമായിരുന്നു.

സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് റിഫൈനറി ഉത്പന്നങ്ങളുടെ ഉത്പാദനം 10.8 ശതമാനവും വളം 22.9 ശതമാനവും സിമന്റ് 11.9 ശതമാനവും വൈദ്യുതി 11.3 ശതമാനവും കൽക്കി 1.7 ശതമാനവും വർധിച്ചപ്പോൾ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദനം യഥാക്രമം 5.1 ശതമാനവും 10.5 ശതമാനവും തലേ വർഷം മാർച്ചിനെ അപേക്ഷിച്ച് ഇടിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.