കമ്പോളങ്ങൾ കുതിച്ചു; ഈ വർഷത്തെ മികച്ച നേട്ടത്തിനു സമീപം
കമ്പോളങ്ങൾ കുതിച്ചു; ഈ വർഷത്തെ മികച്ച നേട്ടത്തിനു സമീപം
Tuesday, April 26, 2016 12:07 PM IST
മുംബൈ: ലോകമാർക്കറ്റുകൾ നഷ്‌ടത്തിൽനിന്നു കരകയറാൻ ശ്രമിക്കുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ വിപണികൾക്കു വലിയ നേട്ടം. സെൻസെക്സ് 26,000ന്റെയും നിഫ്റ്റി 7,900ന്റെയും പ്രതിരോധം മറികടന്നു കുതിച്ചു.

130 പോയിന്റ് നഷ്‌ടത്തോടെയാണ് സെൻസെക്സ് വ്യാപാരമാരംഭിച്ചത്. തുടർന്ന് ശക്‌തമായ മുന്നേറ്റം കാഴ്ചവച്ച സൂചിക 328.37 പോയിന്റ് ഉയർന്ന് 26,007.30ൽ വ്യാപാരം അവസാനിപ്പിച്ചു. 1.28 ശതമാനം നേട്ടമാണ് ഇന്നലെ സെൻസെക്സിനുണ്ടായത്. ഈ വർഷത്തെ മികച്ച നിലവാരത്തിന് അടുത്തെത്താനും സൂചികയ്ക്കു കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തെ ഇടപാടിൽ 201.45 പോയിന്റാണ് സെൻസെക്സ് താഴ്ന്നത്.

മെറ്റൽ, വാഹനം, ബാങ്കിംഗ് ഓഹരികൾ കുതിച്ചത് സെൻസെക്സിനു നേട്ടമായി. രണ്ടു ശതമാനം ഉയർച്ച ഈ മേഖല കാഴ്ചവച്ചു. നിഫ്റ്റിയും സമാന മുന്നേറ്റം കാഴ്ചവച്ചു. 107.60 പോയിന്റ് (1.37 ശതമാനം) ഉയർന്ന് 7,962.65ൽ ക്ലോസ് ചെയ്തു.


യുഎസ് ഫെഡറൽ റിസർവ് ഏറ്റവും പുതിയ നയാവലോകന യോഗത്തിനു തയാറാകുന്നതിനിടെ യൂറോപ്യൻ മാർക്കറ്റുകൾ ഉയർന്നു. ഇതിനു ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരിവിപണികളിൽ ചാഞ്ചാട്ടമുണ്ടായത്. മാരുതി സുസുകി നേട്ടത്തിൽ മുന്നിട്ടുനിന്നു. ടാറ്റാ സ്റ്റീൽ, ഭേൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി എന്നിവയുടെ ഓഹരികൾ 3.73 ശതമാനം വരെ ഉയർന്നു.

ഏഷ്യൻ മാർക്കറ്റുകളിൽ ചൈനയുടെ ഷാങ്ഹായ് സൂചിക 0.61 ശതമാനവും ഹോങ്കോംഗിന്റെ ഹാങ്സെങ് സൂചിക 0.01 ശതമാനവും ഉയർന്നു. ജപ്പാന്റെ കേന്ദ്രബാങ്ക് നയാവലോകനയോഗം അടുത്ത സാഹചര്യത്തിൽ നിക്കൈ സൂചിക 0.49 ശതമാനം നഷ്‌ടം രേഖപ്പെടുത്തി. വിദേശനിക്ഷേപകർ 222.34 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.