സമ്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കുന്നു
സമ്പാദ്യപദ്ധതികളുടെ പലിശ കുറയ്ക്കുന്നു
Sunday, February 14, 2016 12:23 AM IST
ന്യൂഡല്‍ഹി: ദേശീയ സമ്പാദ്യപദ്ധതിയിലെയും മറ്റു സമ്പാദ്യപദ്ധതികളിലെയും നിക്ഷേപങ്ങള്‍ക്കു പലിശകുറയ്ക്കാന്‍ ഗവണ്‍മെന്റ് നീക്കം. ഏപ്രില്‍ മുതല്‍ കമ്പോളത്തിലെ പലിശനിലവാരത്തോടു ബന്ധപ്പെടുത്തിയാകും ഇവയുടെ പലിശ. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചതാണിത്.

ഇപ്പോള്‍ വര്‍ഷംതോറും പലിശനിശ്ചയിക്കുന്ന സ്ഥാനത്ത് ഇനി മൂന്നുമാസം കൂടുമ്പോള്‍ പലിശ നിശ്ചയിക്കും. സര്‍ക്കാരിന്റെ സമ്പാദ്യപദ്ധതികളുടെ പലിശ കുറയുന്നതു ബാങ്കുകള്‍ക്കു നിക്ഷേപ പലിശകുറയ്ക്കാന്‍ അവസരം നല്‍കും.

പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും പലിശ കുറയ്ക്കും.

പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി നിക്ഷേപത്തിനും മുതിര്‍ന്ന പൌരന്മാരുടെ നിക്ഷേപ പദ്ധതിക്കും മാത്രമേ പലിശ കുറയ്ക്കാതിരിക്കൂ. സുകന്യക്ക് 9.2 ശതമാനവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന് 9.3 ശതമാനവും പലിശ നല്‍കുന്നുണ്ട്.


പബ്ളിക് പ്രൊവിഡന്റ് ഫണ്ടിനും കിസാന്‍ വികാസ് പത്രയ്ക്കും 8.7 ശതമാനമാണു പലിശ. 10 വര്‍ഷ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് 8.8 ശതമാനം, അഞ്ചുവര്‍ഷ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനും അഞ്ചുവര്‍ഷ ടൈം ഡിപ്പോസിറ്റിനും 8.5 ശതമാനം പലിശ കിട്ടും. അഞ്ചുവര്‍ഷ മന്ത്ലി ഇന്‍കം സ്കീം, അഞ്ചുവര്‍ഷ റെക്കറിംഗ് ഡിപ്പോസിറ്റ്, ഒന്നു മുതല്‍ മൂന്നുവരെ വര്‍ഷത്തേക്കുള്ള ടൈം ഡിപ്പോസിറ്റ് എന്നിവയ്ക്ക് 8.4 ശതമാനമാണു പലിശ.

പലിശനിരക്കു കുറയുക മാത്രമല്ല, വര്‍ഷം നാലുതവണ നിരക്കു മാറ്റുന്നതിനാല്‍ നിശ്ചിത വരുമാനം ഉറപ്പാകുകയില്ല എന്ന പ്രശ്നവും ഇപ്പോഴത്തെ മാറ്റംവഴി ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.