ഡീസല്‍ വാഹന നിരോധനം: പ്രമുഖ വാഹന നിര്‍മാതാക്കള്‍ ചുവടുമാറ്റുന്നു
ഡീസല്‍ വാഹന നിരോധനം: പ്രമുഖ വാഹന നിര്‍മാതാക്കള്‍ ചുവടുമാറ്റുന്നു
Sunday, February 7, 2016 12:00 AM IST
ഗ്രേറ്റര്‍ നോയിഡ: രാജ്യതലസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ചുവടുമാറ്റിച്ചവിട്ടാന്‍ ഡീസല്‍ വാഹനനിര്‍മാതാക്കള്‍ തയാറെടുക്കുന്നു. 2,000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷനാണ് സുപ്രീം കോടതി തടഞ്ഞിരിക്കുന്നത്. നിലവില്‍ മാര്‍ച്ച് 31 വരെ 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റര്‍ ചെയ്യാം.

സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവി), മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എംയുവി) വാഹനനിര്‍മാതാക്കളുടെ വാഹനവില്പനയെ കോടതി ഉത്തരവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൊയോട്ടയുടെ കാര്യത്തില്‍ ഇന്നോവ, ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങളുടെ വില്പനയെ ബാധിച്ചിട്ടുണ്ട്. പെട്രോള്‍ വാഹനങ്ങള്‍ നിര്‍മിക്കുന്ന കാര്യം കമ്പനിയുടെ പരിഗണനയിലാണെന്ന് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ ഡയറക്ടര്‍ എന്‍. രാജ ഇന്നലെ വെളിപ്പെടുത്തി. എന്നാല്‍, എന്നു പുറത്തിറക്കുമെന്ന കാര്യം വെളിപ്പെടുത്തിയില്ല. ഈ വര്‍ഷം മധ്യത്തോടെ ടൊയോട്ടയുടെ പെട്രോള്‍ വാഹനങ്ങള്‍ ഇറങ്ങാനിടയുണ്െടന്നാണു സൂചന. പെട്രോള്‍ വാഹനങ്ങള്‍ ഇറക്കിയില്ലെങ്കില്‍ 2,000 സിസിക്കു താഴെയുള്ള ഡീസല്‍ വാഹനങ്ങളെക്കുറിച്ച് ആലോചിക്കണ്ടതായി വരും. പക്ഷേ, ഇത് അത്ര പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.


ശരാശരി 30 ലക്ഷം വാഹനങ്ങളാണ് ഇന്ത്യയില്‍ ആകെ ഓരോ വര്‍ഷവും നിരത്തിലിറങ്ങുന്നത്. ഇതില്‍ 2.1 ലക്ഷവും ഡല്‍ഹിയില്‍ മാത്രമിറങ്ങുന്നു. ഇതില്‍ 25 ശതമാനവും ഡീസല്‍ വാഹനങ്ങളാണ്. കണക്കെടുത്താല്‍ 52,500 വാഹനങ്ങള്‍ വരും. അതായത്, രാജ്യത്ത് വില്‍ക്കപ്പെടുന്ന വാഹനങ്ങളില്‍ 1.75 ശതമാനം ഡീസല്‍ വാഹനങ്ങളും ഡല്‍ഹി മേഖലയില്‍ മാത്രമാണ്.

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതുതായി അവതരിപ്പിച്ച ഇന്നോവ ക്രിസ്റ ഈ വര്‍ഷം പകുതിയോടെ നിരത്തിലിറങ്ങും.

നിലവിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്െടന്ന് ഇറ്റാലിയന്‍-അമേരിക്കന്‍ എസ്യുവി നിര്‍മാതാക്കളായ ജീപ് വ്യക്തമാക്കി. ഇന്ത്യയില്‍ പെട്രോള്‍ എന്‍ജിനുള്ള വാഹനങ്ങള്‍ ഇറക്കാനാണ് ജീപ്പിന്റെ ആലോചന. നിലവില്‍ 3.6 ലിറ്റല്‍ പെട്രോള്‍ എന്‍ജിന്റെ അവസാനഘട്ട നിര്‍മാണത്തിലാണ് ജീപ്. എക്സ്പോയില്‍ എസ്യുവി വിഭാഗത്തില്‍ മൂന്നു മോഡലുകള്‍ ജീപ് അവതരിപ്പിച്ചു.

പുകപരിശോധനാ വെട്ടിപ്പില്‍ കുടുങ്ങിയ ജര്‍മന്‍ കമ്പനിയായ ഫോക്സ്വഗണും സമാന തീരുമാനമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.