ജിഡിപി വളര്‍ച്ച കൂടി; പക്ഷേ, തിളക്കമില്ല
ജിഡിപി വളര്‍ച്ച കൂടി; പക്ഷേ, തിളക്കമില്ല
Tuesday, December 1, 2015 10:53 PM IST
ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച മെച്ചപ്പെട്ടു. എന്നാല്‍, തലേ വര്‍ഷത്തെ അപേക്ഷിച്ചു വളര്‍ച്ച കുറവായി. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ച 7.4 ശതമാനമായിരുന്നു. ഒന്നാം പാദമായ ഏപ്രില്‍ - ജൂണില്‍ ഏഴു ശതമാനമായിരുന്നു വളര്‍ച്ച.

ഒന്നാം പാദത്തെ അപേക്ഷിച്ചു മെച്ചമായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ചു വളര്‍ച്ച കുറവായി. കഴിഞ്ഞവര്‍ഷം ജൂലൈ-സെപ്റ്റംബറില്‍ 8.2 ശതമാനമായിരുന്നു വളര്‍ച്ച. ഇതോടെ അര്‍ധവര്‍ഷത്തെ സാമ്പത്തികവളര്‍ച്ച ശതമാനം കുറവായി. 2014-15ലെ ആദ്യപകുതിയില്‍ 7.5 ശതമാനം വളര്‍ന്ന സ്ഥാനത്ത് ഇത്തവണ സാധിച്ചത് 7.2 ശതമാനം മാത്രം.

നിരീക്ഷകരുടെ പ്രതീക്ഷകളോടു പൊരുത്തപ്പെടുന്നതാണ് ഇന്നലെ സെന്‍ട്രല്‍ സ്റാറ്റിസ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട കണക്ക്. നിരീക്ഷകര്‍ക്കിടയിലെ സര്‍വേയില്‍ 7.3 ശതമാനം വളര്‍ച്ചയായിരുന്നു ശരാശരി പ്രതീക്ഷ.


വ്യാപാരം, ഹോട്ടല്‍, ഗതാഗതം, ടെലികോം, ധനകാര്യ സര്‍വീസ്, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ഫാക്ടറി ഉത്പാദനം എന്നീ മേഖലകള്‍ ഏഴു ശതമാനത്തിലേറെ വളര്‍ച്ച നേടി. ഇതാണു ജിഡിപി വളര്‍ച്ചയെ ഉയര്‍ത്തി നിര്‍ത്തിയത്. അതേസമയം, കാര്‍ഷികമേഖലയില്‍ 2.2 ശതമാനം വളര്‍ച്ചയേ ഉള്ളൂ. ഖനനം 3.2ഉം നിര്‍മാണം 2.6 ഉം വൈദ്യുതി 6.7ഉം പൊതുഭരണം 4.7ഉം ശതമാനം വളര്‍ച്ച കുറിച്ചു.

സ്ഥിരവിലയില്‍ 27.57 ലക്ഷം കോടി രൂപയും തന്നാണ്ടു വിലയില്‍ 32.66 ലക്ഷം കോടി രൂപയുമാണ് രണ്ടാം പാദ ജിഡിപി. രണ്ടാം പാദ ജിഡിപി സാമാന്യം തൃപ്തികരമായ വളര്‍ച്ച കുറിച്ച സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇന്നു പലിശനിരക്ക് കുറയ്ക്കാനിടയില്ല. റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്പ് അടിസ്ഥാന പലിശനിരക്ക് അരശതമാനം കുറച്ചിരുന്നു. ഇനി പുതുവര്‍ഷത്തിലേ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കൂ എന്നാണ് കരുതപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.