സ്വര്‍ണ കടപ്പത്രത്തിന് 63,000 അപേക്ഷ മാത്രം
Saturday, November 28, 2015 11:24 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് അവതരിപ്പിച്ച സ്വര്‍ണ കടപ്പത്ര (ഗോള്‍ഡ് ബോണ്ട്) പദ്ധതിക്ക് അപേക്ഷിച്ചത് 63,000 പേര്‍. മൊത്തം 917 കിലോഗ്രാം സ്വര്‍ണത്തിനാണ് അപേക്ഷ. 246 കോടി രൂപയാണ് ഇതുവഴി ഗവണ്‍മെന്റിനു കിട്ടുക.

മികച്ച പ്രതികരണമാണ് ബോണ്ടിനു ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തു. നവംബര്‍ അഞ്ചു മുതല്‍ 20 വരെയാണ് ബോണ്ടിന് അപേക്ഷിക്കേണ്ടിയിരുന്നത്. 30നു ബോണ്ടുകള്‍ വിതരണം ചെയ്യും. 26നു നല്കുമെന്നാണു നേരത്തേ പറഞ്ഞിരുന്നത്.

സര്‍ക്കാരിന്റെ പൊതു കടമെടുപ്പിന്റെ ഭാഗമാണു സ്വര്‍ണബോണ്ട്. വാങ്ങുന്ന വിലയുടെ 2.75 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. എട്ടു വര്‍ഷമാണു കാലാവധി. കാലാവധിയെത്തുമ്പോള്‍ അന്നത്തെ സ്വര്‍ണവില തിരികെ ലഭിക്കും.

പദ്ധതി വിജയമായെന്നു സെക്രട്ടറി പറഞ്ഞെങ്കിലും പ്രതീക്ഷയ്ക്കൊത്തു പ്രതികരണം ഉണ്ടായില്ലെന്നതാണു സത്യം. ഗവണ്‍മെന്റ് പ്രഖ്യാപിച്ച സ്വര്‍ണവിലയേക്കാള്‍ കുറവായി വിപണിയിലെ സ്വര്‍ണവില എന്നതും ഒരു കാരണമായി. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വര്‍ഷത്തില്‍ പലതവണ ഇറക്കും. വരും തവണകളില്‍ സ്വര്‍ണവില നിശ്ചയിക്കല്‍ ബോണ്ട് നല്കുന്നതിനു തൊട്ടടുത്ത ദിവസമാക്കുമെന്ന സൂചന ഉണ്ട്.


സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനും കെട്ടിക്കിടക്കുന്ന സ്വര്‍ണം വിപണിയിലിറക്കാനും വേണ്ടി തയാറാക്കിയ മൂന്നു പദ്ധതികളില്‍ രണ്ടാമത്തേതാണിത്. ആദ്യത്തെ പദ്ധതി, ബാങ്കില്‍ സ്വര്‍ണം നിക്ഷേപിക്കുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീമില്‍ രണ്ടാഴ്ച കൊണ്ടു 400 ഗ്രാം സ്വര്‍ണമേ ലഭിച്ചുള്ളൂ. രണ്ടര ശതമാനം വരെ പലിശ നല്കുന്നതായിരുന്നു ആ പദ്ധതി.

മൂന്നാമത്തെ പദ്ധതിയായ സ്വര്‍ണനാണയങ്ങള്‍ താമസിയാതെ ഇറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.