കാതല്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയും കുറഞ്ഞു
Wednesday, September 2, 2015 9:39 PM IST
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കു പിന്നാലെ കാതല്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയും കുറഞ്ഞു. എട്ടു കാതല്‍ വ്യവസായ മേഖലകളില്‍ ജൂലൈയിലെ വളര്‍ച്ചാ നിരക്ക് 1.1 ശതമാനമായാണ് കുറഞ്ഞത്.

കാര്‍ഷിക ഉത്പാദന സേവന മേഖലകളില്‍ വളര്‍ച്ച കുറഞ്ഞത് ജിഡിപിയെ (മൊത്തം ആഭ്യന്തര ഉത്പാദനം) ഏഴു ശതമാനത്തിലൊതുക്കിയപ്പോ ള്‍ കല്‍ക്കരി ഖനനമേഖലയിലെ തളര്‍ച്ചയും ഉരുക്ക്, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനക്കുറവാണ് കാതല്‍ മേഖലയിലെ വളര്‍ച്ചയെ പിന്നോട്ടടിച്ചത്. ജൂണില്‍ കാതല്‍ മേഖലയുടെ വളര്‍ച്ച മൂന്നു ശതമാനമായിരുന്നു.

ദുര്‍ബലമായ ഒരു വ്യാവസായിക ഉത്പാദനത്തിന്റെ സൂചനകളാണ് കാതല്‍ മേഖലയിലെ തളര്‍ച്ച നല്‍കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വ്യാവസായിക ഉത്പാദന സൂചികയുടെ 38 ശതമാനത്തെയും പ്രതിനിധീകരിക്കുന്നത് കാതല്‍ വ്യാവസായിക മേഖലയാണ്.

കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളം, സ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവായണ് കാതല്‍ വ്യവസായങ്ങള്‍. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കായലളവില്‍ മേഖലയുടെ വളര്‍ച്ച 2.1 ശതമാനമാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 5.5 ശതമാനമായിരുന്നു.


കല്‍ക്കരി ഉത്പാദനം ജൂലൈയില്‍ 0.3 ശതമാനമായി കുറഞ്ഞു. ജൂണില്‍ 6.3 ശതമാനമായിരുന്ന ഉത്പാദനം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 5.7 ശതമാനമായിരുന്നു.

ഉരുക്കിന്റെ ഉത്പാദനത്തിലും കാര്യമായ ഇടിവുണ്ടായി. ജൂലൈയില്‍ ഉത്പാദനം 2.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍ ഇത് 4.9 ശതമാനമായിരുന്നു. നടപ്പുവര്‍ഷത്തിന്റെ ഏപ്രില്‍-ജൂലൈ കാലയളവില്‍ ആകെ ഉത്പാദന വളര്‍ച്ച 1.4 ശതമാനമാണ്.

വൈദ്യുതി വിതരണ മേഖല ജൂലൈയില്‍ 3.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ക്രൂഡ് ഉത്പാദനം 0.4 ശതമാനം ഇടിഞ്ഞു.

പ്രകൃതി വാതക ഉത്പാദനം 4.4 ശതമാനമായും കുറഞ്ഞു. സിമന്റിന്റെ ഉത്പാദനം ജൂലൈയില്‍ 1.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.