കാതല്‍ വ്യവസായ മേഖലയുടെ വളര്‍ച്ച മൂന്നു ശതമാനമായി കുറഞ്ഞു
Sunday, August 2, 2015 12:02 AM IST
മുംബൈ: എട്ടു കാതല്‍ വ്യവസായ മേഖലകളില്‍ ജൂണിലെ വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനമായി കുറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇടിവു രേഖപ്പെടുത്തിയ ശേഷം മേയില്‍ 4.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ നിരക്ക് ക്രൂഡിന്റെയും പ്രകൃതി വാതകത്തിന്റെയും ഉത്പാദനത്തിലുണ്ടായ ഇടിവുമൂലം കുറയുകയായിരുന്നു.

വ്യാവസായിക ഉത്പാദന സൂചികയില്‍ ഏകദേശം 38 ശതമാനത്തെ പ്രതിനിധീകരിക്കുന്ന കാതല്‍ വ്യവസായ മേഖലയില്‍ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളം, സ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് ഉള്‍പ്പെടുന്നത്.

2014-15 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ആറു ശതമാനമായിരുന്ന കാതല്‍ വ്യവസായ വളര്‍ച്ച നടപ്പു വര്‍ഷം 2.4 ശതമാനമായി കുറഞ്ഞു. വാണിജ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജൂണില്‍ ക്രൂഡ് ഉത്പാദനം 0.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം 0.9 ശതമാനം കുറഞ്ഞു.


പ്രകൃതിവാതക ഉത്പാദനം ജൂണില്‍ 5.9 ശതമാനം കുറവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.9 ശതമാനം കുറവ് രേഖപ്പെടുത്തി. കല്‍ക്കരി ഉത്പാദനം ജൂണില്‍ 6.3 ശതമാനമായി കുറഞ്ഞു. മേയില്‍ വളര്‍ച്ച 7.8 ശതമാനമായിരുന്നു.

സിമന്റ് ഉത്പാദനം ജൂണില്‍ 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 0.9 ശതമാനമായിരുന്നു വളര്‍ച്ച. ജൂണില്‍ സ്റീല്‍ 4.9 ശതമാനത്തിന്റെ വളര്‍ച്ചയും ആദ്യപാദത്തില്‍ 2.9 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.