സ്വര്‍ണ നിക്ഷേപത്തിനു പലിശ 1.5 ശതമാനം
സ്വര്‍ണ നിക്ഷേപത്തിനു പലിശ 1.5 ശതമാനം
Wednesday, July 29, 2015 10:54 PM IST
ന്യൂഡല്‍ഹി: സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് അന്തിമ രൂപമാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കാബിനറ്റ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും.ചെറുകിടക്കാര്‍ക്കായി സ്വര്‍ണ നിക്ഷേപ പദ്ധതിയും വന്‍കിടക്കാര്‍ക്കായി സ്വര്‍ണം പണമാക്കല്‍ (മോണിറ്റൈസേഷന്‍) പദ്ധതിയുമാണു വരുന്നത്. നിക്ഷേപ പദ്ധതിയില്‍ 1.5 ശതമാനവും പണമാക്കല്‍ പദ്ധതിയില്‍ 2.5 ശതമാനവും പലിശ കിട്ടുമെന്നാണു സൂചന.

നിക്ഷേപ പദ്ധതി

ആഭരണമോ സ്വര്‍ണക്കട്ടിയോ നാണയമോ ഇതില്‍ നിക്ഷേപിക്കാം. കുറഞ്ഞ നിക്ഷേപം 30 ഗ്രാം സ്വര്‍ണം.
ആഭരണം നല്‍കിയാല്‍ അത് ഉരുക്കി തനി സ്വര്‍ണമാക്കിയിട്ടാണു നിക്ഷേപമാക്കുക. ഇതിനായി രാജ്യത്തു നാനാഭാഗങ്ങളില്‍ സ്വര്‍ണം ഉരുക്കി സര്‍ട്ടിഫൈ ചെയ്തു നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങും. അഞ്ചു മണിക്കൂര്‍കൊണ്ടു സ്വര്‍ണം ഉരുക്കി ശുദ്ധി നിര്‍ണയിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇപ്പോള്‍ 90 ദിവസം വരെയെടുക്കുന്ന കാര്യമാണിത്.

കുറഞ്ഞ നിക്ഷേപകാലാവധി ഒരു വര്‍ഷം, ഓരോ വര്‍ഷം വീതം വീണ്ടും നിക്ഷേപമാകാം.

സ്വത്തു നികുതി, ആദായ നികുതി, മൂലധനാദായനികുതി എന്നിവയില്‍നിന്നു നിക്ഷേപത്തിനും പലിശയ്ക്കും ഒഴിവു നല്‍കുമെന്നാണു സൂചന.

ഇങ്ങനെ കിട്ടുന്ന സ്വര്‍ണം വ്യാപാരികള്‍ക്കു വായ്പ നല്‍കുന്നതിന് അനുവദിക്കും. രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കാന്‍ വേണ്ടിയാണിത്. ബാങ്കുകള്‍ക്ക് ഈ സ്വര്‍ണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍പണ അനുപാത(സിആര്‍ആര്‍)ത്തിനുവേണ്ടിയും ഉപയോഗിക്കാം. കരുതല്‍പണത്തില്‍ 0.25 ശതമാനം വരെ സ്വര്‍ണം ആകാം.

പണമാക്കല്‍ പദ്ധതി

വലിയ നിക്ഷേപകരെ ഉദ്ദേശിച്ചുള്ളതാണിത്. എത്ര വേണം നിക്ഷേപം എന്നു നിബന്ധനയില്ല.സ്വര്‍ണക്കട്ടി മാത്രമേ സ്വീകരിക്കൂ. ഇതില്‍ നിക്ഷേപിക്കുന്ന സ്വര്‍ണം ലേലം ചെയ്തു വില്‍ക്കും. പണം സ്വര്‍ണ റിസര്‍വ് ഫണ്ട് ആയി സൂക്ഷിക്കും. ഈ ഫണ്ടില്‍നിന്നാണു പലിശ നല്‍കുക.

വില നിശ്ചിത പരിധിയില്‍ താഴെപ്പോയാല്‍ ഗവണ്‍മെന്റ് വില വ്യത്യാസം നല്‍കും എന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ടാകുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.