ക്രൂഡ് വിലയിടിവ് തുടരുന്നു; ഇന്ത്യക്കു ലക്ഷം കോടി ലാഭം
ക്രൂഡ് വിലയിടിവ് തുടരുന്നു; ഇന്ത്യക്കു ലക്ഷം കോടി ലാഭം
Wednesday, July 29, 2015 10:53 PM IST
ന്യൂഡല്‍ഹി/ലണ്ടന്‍: ക്രൂഡ്ഓയില്‍ വില വീണ്ടും താഴോട്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെയായി വില. ഇന്ത്യക്ക് ഇറക്കുമതിച്ചെലവില്‍ ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ഇതുവഴി ഒരു വര്‍ഷം ആദായം.

കഴിഞ്ഞ ജൂലൈയില്‍ 115 ഡോളറായിരുന്ന ഒരു വീപ്പ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന് ഇന്നലെ വില 53 ഡോളറില്‍ താഴെയായി. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ ശരാശരി വില ജൂലൈ 24ന് 54.41 ഡോളറായി. അടുത്ത ഒന്നാം തീയതി പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കാന്‍ ഇതുവഴി സാധ്യത തെളിഞ്ഞു. മേയ്മാസത്തില്‍ വീപ്പ ഒന്നിന് ഇന്ത്യ ശരാശരി 60 ഡോളറിനു മുകളില്‍ മുടക്കിയതാണ്. ഇക്കൊല്ലം വില ഏറ്റവും ഉയര്‍ന്ന മേയ് ആറിന് 66.54 ഡോളറായിരുന്നു വില.

ക്രൂഡ് വില ഒരു ഡോളര്‍ കുറയുമ്പോള്‍ ഇറക്കുമതിച്ചെലവ് 6500 കോടി രൂപ കണ്ടു കുറയും. ഗവണ്‍മെന്റിന്റെ സബ്സിഡിച്ചെലവ് 900 കോടിയും കുറയും. രൂപ-ഡോളര്‍ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നാലാണിത്.

ഈ വര്‍ഷം ക്രൂഡ് വില ബാരലിനു ശരാശരി 70 ഡോളര്‍ വച്ചാണു ഗവണ്‍മെന്റ് ബജറ്റ് തയാറാക്കിയത്. ഇപ്പോള്‍ അതില്‍നിന്ന് 17 ഡോളര്‍ താണു. ഇതു തുടര്‍ന്നാല്‍ ഇറക്കുമതിച്ചെലവ് ഒരു ലക്ഷം കോടി രൂപ കണ്ടു കുറയും. സബ്സിഡി ചെലവ് 15,300 കോടി രൂപയും.


ക്രൂഡ് ഓയില്‍ വില ഇനിയും താഴുമെന്നാണു നിരീക്ഷണം. മേയ് മാസത്തിലെ നിലയില്‍നിന്ന് 21 ശതമാനം താണതോടെ ക്രൂഡ് വില കരടിവലയത്തിലായി. ഇതിനര്‍ഥം വില ഇനിയും താഴുമെന്നാണ്. ബ്രെന്റ് ഇനത്തിന് 45 ഡോളര്‍ വരെ വില താഴാമെന്നാണു സാങ്കേതിക വിശകലനക്കാരുടെ പ്രവചനം. അമേരിക്കയില്‍ ഉത്പാദനം സര്‍വകാല റിക്കാര്‍ഡായി. ചൈന ക്രൂഡ് ഓയിലിനു പശ്ചിമേഷ്യയെ വിട്ട്, ആഫ്രിക്കയെയും ലാറ്റിനമേരിക്കയെയും ആശ്രയിക്കുന്നു. ഇറാന്‍ എണ്ണ കയറ്റുമതി പുനരാരംഭിക്കാന്‍ പോകുന്നു.

പണഞെരുക്കത്തിലായ റഷ്യയും പരമാവധി ക്രൂഡ് വില്‍ക്കുന്നു. ഇതെല്ലാം സൌദി അറേബ്യയെ വീണ്ടും വില കുറയ്ക്കാന്‍ പ്രേരിപ്പിക്കുമെന്നാണു വിപണയിലെ കണക്കുകൂട്ടല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.