ഐഒസിക്കും ബിപിസിഎല്ലിനും 5,223 കോടിയുടെ ഇന്ധന സബ്സിഡി
Sunday, May 24, 2015 12:07 AM IST
ന്യൂഡല്‍ഹി: 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ സര്‍ക്കാര്‍ നിരക്കില്‍ പാചകവാതകം, മണ്ണെണ്ണ എന്നിവ വിതരണം നടത്തിയ ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിനും (ബിപിസിഎല്‍) ആയി കേന്ദ്ര ധനമന്ത്രാലയം 5,223 കോടി രൂപയുടെ സബ്സിഡിക്ക് അനുമതി നല്‍കി. ഇതില്‍ ഐഒസിക്ക് 2,932 കോടി രൂപയും ബിപിസിഎല്ലിന് 2,291 കോടി രൂപയും ലഭിക്കുമ്പോള്‍ മുന്‍കൂര്‍ അടവിനത്തില്‍ കുറയ്ക്കുന്നതിനാല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന് (എച്ച്പിസിഎല്‍) തുകയൊന്നും തന്നെ ലഭിക്കില്ല.


സബ്സിഡി ഇനത്തില്‍ 5,223 കോടി രൂപ അനുവദിച്ചതോടെ 2014-15 വര്‍ഷത്തേക്കായി സര്‍ക്കാര്‍ നല്‍കിയ മൊത്തം സബ്ഡിസി 27,308 കോടി രൂപയായി ഉയര്‍ന്നു. ആദ്യ മൂന്നു പാദങ്ങളില്‍ മാത്രമായി 22,085 കോടി രൂപ നല്‍കിയിരുന്നു.

ഡീസല്‍ (ഒക്ടോബര്‍ 17 വരെ), പാചകവാതകം, മണ്ണെണ്ണ എന്നിവ സര്‍ക്കാര്‍ നിരക്കില്‍ വിതരണം ചെയ്തതിലൂടെ എണ്ണവിതരണക്കമ്പനികള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 72,314 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.