21.20 കോടിയുടെ നാളികേര പദ്ധതികള്‍ക്ക് അനുമതി
21.20 കോടിയുടെ നാളികേര പദ്ധതികള്‍ക്ക് അനുമതി
Sunday, May 24, 2015 12:06 AM IST
കൊച്ചി: കേരോത്പന്നങ്ങളുടെ നിര്‍മാണവും സംസ്ക്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര ടെക്നോളജി മിഷന്‍ പദ്ധതിയുടെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 21.20 കോടിയുടെ 19 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇവയ്ക്കായി 4.256 കോടി രൂപയുടെ സബ്സിഡിയും അനുവദിച്ചു.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. 19 പദ്ധതികളില്‍ അഞ്ചെണ്ണം ഗവേഷണ പദ്ധതികളും 13 എണ്ണം നാളികേര സംസ്ക്കരണത്തിനും ഉത്പന്ന വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികളും ഒരെണ്ണം മാര്‍ക്കറ്റ് പ്രമോഷനുള്ള പദ്ധതിയുമാണ്.

കേരളത്തില്‍ പ്രതിദിനം 15,000 തേങ്ങ സംസ്ക്കരിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ സംസ്ക്കരണ യൂണിറ്റിന് അനുമതി ലഭിച്ചു. നാളികേര സംസ്ക്കരണവും ഉത്പന്ന വൈവിധ്യവത്ക്കരണവും എന്ന ഉപഘടകത്തിന്റെ കീഴില്‍ പ്രതിദിനം രണ്ടുലക്ഷം നാളികേരം സംസ്ക്കരിക്കാന്‍ ആറ് ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ യൂണിറ്റിനും, പ്രതിദിനം 15,000 നാളികേരം സംസ്ക്കരിക്കാന്‍ ശേഷിയുള്ള ഒരു വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റിനും, പ്രതിദിനം 30,000 കരിക്ക് സംസ്ക്കരിച്ചെടുക്കാന്‍ ശേഷിയുള്ള രണ്ട് ഇളനീര്‍ സംസ്ക്കരണ യൂണിറ്റിനും, പ്രതിദിനം 26 മെട്രിക് ടണ്‍ സംസ്ക്കരണശേഷിയുള്ള രണ്ട് ചിരട്ടക്കരി ഉത്പാദക യൂണിറ്റുകള്‍ക്കും, പ്രതിദിനം 20 മെട്രിക് ടണ്‍ ചിരട്ട സംസ്ക്കരിക്കാന്‍ ശേഷിയുള്ള ഒരു ചിരട്ടപ്പൊടി ഉത്പാദക യൂണിറ്റിനും, 12 ലക്ഷം തേങ്ങ പ്രതിദിനം സംസ്ക്കരിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു ഉണ്ട കൊപ്ര യൂണിറ്റിനും 70 ഇന്റഗ്രേറ്റഡ് കോക്കനട്ട് പോയിന്റുകള്‍ ആരംഭിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റ് പ്രമോഷണല്‍ പ്രോഗ്രാമിനും ആണ് അനുമതി ലഭിച്ചത്.


തമിഴ്നാട്ടില്‍ പ്രതിദിനം 45,000 നാളികേരം സംസ്ക്കരിക്കാന്‍ ശേഷിയുള്ള രണ്ട് ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ യൂണിറ്റിനും, 20,000 കരിക്ക് പ്രതിദിനം സംസ്ക്കരിക്കാന്‍ ശേഷിയുള്ള ഒരു ഇളനീര്‍ സംസ്ക്കരണ യൂണിറ്റിനും, 20 മെട്രിക് ടണ്‍ ചിരട്ടപ്പൊടി പ്രതിദിനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ചിരട്ടപ്പൊടി യൂണിറ്റിനും അനുമതി ലഭിച്ചു.

കര്‍ണാടകയില്‍ പ്രതിദിനം 10,000 കരിക്ക് സംസ്ക്കരിക്കാന്‍ ശേഷിയുള്ള ഒരു ഇളനീര്‍ സംസ്ക്കരണ യൂണിറ്റും, 1.35 ലക്ഷം തേങ്ങ സംസ്ക്കരിക്കാന്‍ ശേഷിയുള്ള മൂന്ന് ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ യൂണിറ്റുകളും, പ്രതിദിനം 26 മെട്രിക് ടണ്‍ ചിരട്ട സംസ്ക്കരിക്കാന്‍ ശേഷിയുള്ള രണ്ട് ചിരട്ടക്കരി ഉത്പാദക യൂണിറ്റുകളും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടും.

മഹാരാഷ്ട്രയില്‍ പ്രതിദിനം 20,000 തേങ്ങസംസ്ക്കരണശേഷിയുള്ള ഒരു ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ യൂണിറ്റിനും അനുമതി ലഭിച്ചു.

മൈസൂര്‍ സിഎഫ്ടിആര്‍ഐ (സിഎസ്ഐആര്‍) ശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്.എം.എസ്. രാഘവ റാവു, കായംകുളം റീജണല്‍ സിപിസിആര്‍ഐ റിസര്‍ച്ച് സ്റേഷന്റെ തലവന്‍ ഡോ. വി. കൃഷ്ണകുമാര്‍, തിരുവനന്തപുരത്തെ നബാര്‍ഡ് റീജണല്‍ ഓഫീസ് അസിസ്റന്റ് ജനറല്‍ മാനേജര്‍ കെ. ഉഷ, കൊച്ചി ഡിഎംഐയിലെ അസിസ്റന്റ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് അഡ്വൈസര്‍ ഡോ. ആര്‍. അനില്‍കുമാര്‍, കൊച്ചി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അസിസ്റന്റ് മാനേജര്‍ മാര്‍ട്ടീന യോഹന്നാന്‍, നാളികേര വികസന ബോര്‍ഡിന്റെ മുഖ്യ നാളികേര വികസന ഓഫീസര്‍ സുഗതഘോഷ്, സെക്രട്ടറി ഡോ. എ. കെ. നന്തി, ഡയറക്ടര്‍ രാജീവ് പി. ജോര്‍ജ്, ഡപ്യൂട്ടി ഡയറക്ടര്‍ ഹേമചന്ദ്ര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.