ഇന്‍ഫോസിസിന് 3,097 കോടി അറ്റാദായം
ഇന്‍ഫോസിസിന് 3,097 കോടി അറ്റാദായം
Saturday, April 25, 2015 11:30 PM IST
മുംബൈ: രാജ്യത്തെ രണ്ടാമത്തെ ഐടി സേവനദാതാക്കളായ ഇന്‍ഫോസിസ് 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 3,097 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 3.5 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയെങ്കിലും മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തില്‍ 4.7 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

നാലാം പാദത്തിലെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 4.2 ശതമാനത്തിന്റെ വര്‍ധനയോടെ 13,411 കോടി രൂപയായി ഉയര്‍ന്നെങ്കിലും മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 1:1 അനുപാതത്തില്‍ ഇന്‍ഫോസിസ് ബോണസ് ഷെയറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡോളര്‍ വരുമാനത്തിലെ വര്‍ധന 10-12 ശതമാനത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന വാര്‍ത്തയോടെ കമ്പനി നിക്ഷേപകരെ സന്തോഷത്തിലാക്കി. വിപണി പ്രതീക്ഷിച്ചതിനും മുകളിലാണ് ഈ നിരക്കെങ്കിലും ഇന്‍ഡസ്ട്രി ബോഡിയായ നാസ്കോമിന്റെ കണക്കുകൂട്ടലുകള്‍ മേഖല 12-14 ശതമാനം വര്‍ധനനേടുമെന്നായിരുന്നു.


2015 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 15.8 ശതമാനത്തിന്റെ വര്‍ധനയോടെ 12,329 കോടി ഡോളറിന്റെ അറ്റാദായം നേടി. സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 6.4 ശതമാനത്തിന്റെ വര്‍ധനയോടെ 53,319 കോടി രൂപയായും ഉയര്‍ന്നു.

ഡോളര്‍ കണക്കില്‍ ഇന്‍ഫോസിസ് 2015 സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനയോടെ 201.30 കോടി ഡോളറിന്റെ അറ്റാദായം സ്വന്തമാക്കി. സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 5.6 ശതമാനത്തിന്റെ വര്‍ധനയോടെ 871.10 കോടി ഡോളറായും ഉയര്‍ന്നു. എന്നാല്‍ 2015 സാമ്പത്തിക വര്‍ഷത്തേക്കായി ഇന്‍ഫോസിസ് ലക്ഷ്യമിട്ടിരുന്നത് 7-9 ശതമാനം വരുമാന വര്‍ധനയായിരുന്നു.

പ്രവര്‍ത്തനപരമായും ഘടനാപരമായും മേഖല ഒരു പരിവര്‍ത്തനത്തെ അഭിമുഖീകരിക്കുകയാണെന്നാണ് മനസിലാക്കുന്നതെന്ന് ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക പറഞ്ഞു. വെല്ലുവിളി ഉയര്‍ത്തിയ ഒരുപാദഫലം എന്നതിലുപരി നവീകരണവും നയങ്ങളും പ്രാവര്‍ത്തികമാക്കി അറിവുകള്‍ക്ക് അടിസ്ഥാനമിടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.