കോര്‍പ്പറേറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിപണിക്ക് കരുത്തായില്ല
കോര്‍പ്പറേറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിപണിക്ക് കരുത്തായില്ല
Monday, April 20, 2015 10:47 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് വിപണിയുടെ പ്രതീക്ഷകളോളം ഉയരാനായില്ല. ചൈനീസ് ഭരണകൂടം ഹാങ്ഹായിലെ ഊഹക്കച്ചവടങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയതും വിദേശ ഫണ്ടുകളെ ലാഭമെടുപ്പിനു പ്രേരിപ്പിക്കുന്നുണ്ട്. സാങ്കേതിക തിരുത്തലുകള്‍ക്ക് ശേഷം വാരത്തിന്റെ തുടക്കത്തില്‍ മുന്നേറിയ ഇന്ത്യന്‍ മാര്‍ക്കറ്റ് ഇതോടെ അല്‍പം സമ്മര്‍ദത്തിലുമായി. പ്രമുഖ ക്രൈഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ പച്ചക്കൊടി ഉയര്‍ത്തിയിട്ടും ധനകാര്യസ്ഥാപനങ്ങള്‍ ആത്മവിശ്വാസം ഉയര്‍ത്താന്‍ ക്ളേശിക്കുകയാണ്.

മുന്‍വാരം ഇതേ കോളത്തില്‍ സെന്‍സെക്സിനു നല്‍കിയ 29,116 ലെ റെസിസ്റ്റന്‍സ് മറികടക്കാനാവാതെ 29,096 ല്‍ സൂചികയുടെ കാലിടറി. ഉയര്‍ന്ന റേഞ്ചില്‍ നിന്നുള്ള തകര്‍ച്ചയില്‍ നാലു ദിവസങ്ങളിലെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബിഎസ്ഇ 437 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. തകര്‍ച്ചയ്ക്കിടയിലും മുന്‍വാരം സൂചിപ്പിച്ച സപോര്‍ട്ടായ 28,432 പോയിന്റിെലെ താങ്ങ് പത്തു പോയിന്റ് വ്യത്യാസത്തില്‍ നിലനിര്‍ത്തി 28,442 ല്‍ വാരാന്ത്യക്ളോസിംഗ് നടന്നു.

വിപണി അതിന്റെ 200 ഡേ മൂവിംഗ് ആവറേജിലേക്ക് പരീക്ഷണങ്ങള്‍ക്ക് നീക്കം നടത്തുന്നുണ്ട്. ഈവാരം 28,201 ലെ ആദ്യ താങ്ങ് നഷ്ടമായാല്‍ സുചിക 27,960-27,514 റേഞ്ചിലേക്ക് തിരിയും. 200 ദിവസങ്ങളിലെ ശരാശരി 27,425 ലാണ്. അതേ സമയം മുന്നേറ്റത്തിന് തുനിഞ്ഞാല്‍ 28,888 ല്‍ ആദ്യ തടസമുണ്ട്. ഇത് മറികടന്നാലും 29,333 ല്‍ അടുത്ത പ്രതിരോധത്തെ അഭിമുഖീകരിക്കാന്‍ സൂചിക നിര്‍ബന്ധിതമാവും. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങള്‍ നിരീക്ഷിച്ചാല്‍ ആര്‍എസ്ഐ, സ്ളോ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവര്‍ ബോട്ട്, എംഎസിഡി, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് എന്നിവ തിരുത്തലിനുള്ള ഒരുക്കത്തിലുമാണ്.

നിഫ്റ്റി വാരത്തിന്റെ തുടക്കത്തില്‍ 8,844 വരെ കയറിയെങ്കിലും മുന്‍ലക്കം സൂചിപ്പിച്ച 8,850 ലെ തടസം തകര്‍ക്കാനായില്ല. ആറു പോയിന്റ് അകലെ ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിംഗിന് തിടുക്കം കാണിച്ചതോടെ 8,587 ലേക്ക് നിഫ്റ്റി ഇടിഞ്ഞു. ക്ളോസിംഗ് നടക്കുമ്പോള്‍ സൂചിക 8,606 ലാണ്. 8,520-8,435 ലെ താങ്ങ് ഈ വാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും 8273 ലേക്ക് പരീക്ഷണം നടത്താം. സൂചികയുടെ 200 ദിവസങ്ങളിലെ ശരാശരി 8,250 റേഞ്ചിലാണ്. ഒരു ബുള്‍ തരംഗത്തിന് അവസരം ഒരുങ്ങിയാല്‍ 8,767-8,929 ല്‍ ശക്തമായ പ്രതിരോധമുണ്ട്.


കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് തിളക്കം മങ്ങിയത് നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിക്കുന്നുണ്ട്. ടെക്നോളജി വിഭാഗം ഓഹരികളായ ഐടിസി, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവ തളര്‍ച്ചയിലാണ്. വെള്ളിയാഴ്ച്ച ഇടപാടുകള്‍ക്ക് ശേഷം ആര്‍ഐഎല്‍ അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പറുത്തുവിട്ടു. വിപണിയുടെ പ്രതീക്ഷയും മറികടന്ന് ആര്‍ഐഎല്ലിന്റെ അറ്റാദായം എട്ടര ശതമാനം ഉയര്‍ന്നു.

മുന്‍നിരയിലെ 30 ഓഹരികളില്‍ 18 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞപ്പോള്‍ 11 ഓഹരികള്‍ മികവ് കാണിച്ചു.ഭെല്‍ ഓഹരി സ്റ്റെഡിയായി നീങ്ങി. ബിഎസ്ഇയില്‍ പിന്നിട്ടവാരം 18,245.26 കോടി രൂപയുടെയും എന്‍എസ്ഇയില്‍ 73,151.16 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.

മുന്‍നിരയിലെ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ പിന്നിട്ടവാരം 53,282.6 കോടി രൂപയുടെ വര്‍ധനയുണ്ടായി. സണ്‍ ഫാര്‍മ, ഒഎന്‍ജിസി എന്നിവയാണ് നേട്ടം കൊയ്തത്.

ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും മികവിലാണ്. കഴിഞ്ഞ വര്‍ഷം ഇരട്ടിയിലേറെ മുന്നേറിയ ചൈനീസ് ഓഹരി സൂചിക ഈ വര്‍ഷവും മികവ് നിലനിര്‍ത്തുകയാണ്. ഹോങ്ങ്കോങ്, ജാപ്പാന്‍, കൊറിയ, സിംഗപ്പുര്‍ മാര്‍ക്കറ്റുകളും നേട്ടത്തിലാണ്. യുഎസില്‍ ഡൌ ജോണ്‍സ് സൂചിക 18,160 വരെ ഉയര്‍ന്ന ശേഷം 17,826 ലേക്ക് താഴ്ന്നു. 280 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ് ഡൌ സൂചിക, നാസ്ഡാക്, എസ് ആന്‍ഡ് പി ഇന്‍ഡക്സുകളും താഴ്ന്നു. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 54 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.