തങ്കക്കട്ടിക്ക് നികുതി: ബജറ്റ് തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍
തങ്കക്കട്ടിക്ക് നികുതി: ബജറ്റ് തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍
Wednesday, April 1, 2015 11:36 PM IST
കൊച്ചി: സ്വര്‍ണാഭരണ നിര്‍മാണത്തിനുവേണ്ട തങ്കക്കട്ടിക്ക് ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് വിവേചനപരമായി നികുതിനിരക്ക് ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.

100 ഗ്രാം, 500 ഗ്രാം തങ്കം ആവശ്യമുള്ള വ്യാപാരികള്‍ക്ക് സ്വകാര്യ മൊത്തവിതരണക്കാരില്‍ നിന്ന് അഞ്ചു ശതമാനം നിരക്കിലാണ് ലഭിക്കുന്നത്. മൂന്നു കിലോ തങ്കം ഒറ്റ ലോട്ടായി ബാങ്കുകളില്‍ നിന്നെടുത്തെങ്കില്‍ മാത്രമേ ഒരു ശതമാനം നികുതി നിരക്കില്‍ ലഭ്യമാകൂ. ഇതു വിവേചനപരമാണെന്നും വന്‍കിടക്കാരുടെ താത്പര്യങ്ങള്‍ക്കു വഴങ്ങുകയാണെന്നും കമ്മിറ്റി ആരോപിച്ചു. പോലീസിന്റെ സ്വര്‍ണാഭരണ റിക്കവറിക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിക്കവറിക്ക് മോണിട്ടറിംഗ് സെല്‍ രൂപീകരിക്കണമെന്നും ആഭരണ തൊഴിലാളി സെസിന്റെ പേരില്‍ സ്വര്‍ണ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.


സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. റോയ് പാലത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൌണ്‍സില്‍ യോഗം വൈസ് പ്രസിഡന്റ് ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. റാംമോഹന്‍ കമ്മത്ത്, സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍നാസര്‍, സംസ്ഥാന ഭാരവാഹികളായ എം.സി. ഏബ്രഹാം മൂഴയില്‍, എം. ബാലന്‍, അഡ്വ. എസ്. അബ്ദുള്‍ റഷീദ്, ബി. പ്രേമാനന്ദ്, ഹാഷിം കോന്നി, കണ്ണന്‍ ശരവണ, സാജു സ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.