ക്രൂഡ് വിലയിടിവില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്കു നേട്ടം
ക്രൂഡ് വിലയിടിവില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്കു നേട്ടം
Saturday, November 29, 2014 11:30 PM IST
മുംബൈ: ക്രൂഡ് ഓയിലിന്റെ വിലക്കുറവില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) എന്നീ പൊതുമേഖല എണ്ണ വിതരണ കമ്പനികളുടെ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി.

ബ്രെന്റ് ക്രൂഡ് വില 5.17 ഡോളറിന്റെ കുറവോടെ ബാരലിന് 72.58 ഡോളറായി കുറഞ്ഞപ്പോള്‍ എണ്ണക്കമ്പനികളുടെ ഓഹരികള്‍ ബോംബെ സ്റോക്ക് എക്സ്ചേഞ്ചില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ആഗോള തലത്തില്‍ എണ്ണയുടെ വിതരണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗം ഉത്പാദനം കുറയ്ക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടിരുന്നു.


തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില 2010 ജൂലൈയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ഇടിവു രേഖപ്പെടുത്തിക്കൊണ്ട് ബാരലിന് 71.25 ഡോളര്‍ എന്ന നിലയിലേക്കു കുറഞ്ഞു. ബ്രെന്റ് ഓയിലിന് കഴിഞ്ഞ ജൂണിനു ശേഷം ഏകദേശം 37 ശതമാനത്തിന്റെ വിലയിടിവാണ് ഉണ്ടായത്.

ആഗോള വിപണിയില്‍ ക്രൂഡ് വിലയിലുണ്ടാകുന്ന ഇടിവ് പൊതുമേഖലയിലെ എണ്ണ കമ്പനികളുടെ മുന്‍കാല നഷ്ടം കുറയക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ ഓഹരിവില മുന്നേറുന്നത്.

ഒരവസരത്തില്‍ എച്ച്പിസിഎലിന്റെ ഓഹരി വില 5.3 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിക്കൊണ്ട് 577 രൂപയിലെത്തിയപ്പോള്‍ ബിപിസിഎല്‍ 4.4 ശതമാനത്തിന്റെ നേട്ടത്തോടെ 752 രൂപയിലും ഐഒസി 3.7 ശതമാനത്തിന്റെ നേട്ടത്തോടെ 362 രൂപയിലുമെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.