ടൂറിസം വകുപ്പ് പാതയോരത്ത് ടോയ്ലറ്റ് സമുച്ചയങ്ങള്‍ സ്ഥാപിക്കും: മന്ത്രി
ടൂറിസം വകുപ്പ് പാതയോരത്ത് ടോയ്ലറ്റ് സമുച്ചയങ്ങള്‍ സ്ഥാപിക്കും: മന്ത്രി
Wednesday, November 26, 2014 10:56 PM IST
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ടേക്ക് എ റെസ്റ് എന്ന പേരില്‍ മെച്ചപ്പെട്ട സൌകര്യങ്ങളോടെ പാതയോരത്ത് ടോയ്ലറ്റ് സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാതകള്‍, സംസ്ഥാന ഹൈവേകള്‍ എന്നിവയ്ക്കു പ്രാമുഖ്യം നല്‍കിയായിരിക്കും പദ്ധതി നടപ്പാക്കുക. പ്രാഥമിക ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് ഉന്നത നിലവാരമുള്ള റസ്റ് റൂമുകള്‍, ലഘുഭക്ഷണശാല എന്നിവയ്ക്കു പുറമേ സാധ്യമായ സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗ് സൌകര്യം, ക്ളോക്ക് റൂം, ഇന്‍ഫര്‍മേഷന്‍ കിയോസ്ക്, വിശ്രമസ്ഥലം എന്നിവ ഉള്‍പ്പെടുത്തിയാകും ടേക്ക് എ റസ്റുകള്‍ക്കു രൂപകല്പന നല്‍കുക.

തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുന്നത്. പ്രധാന പാതകള്‍ക്കരികില്‍ വകുപ്പുകളോ തദ്ദേശ സ്ഥാപനങ്ങളോ പൊതുമേഖലാ സ്ഥാപനങ്ങളോ ലഭ്യമാക്കുന്ന സ്ഥലങ്ങളിലാകും ഇവ സ്ഥാപിക്കുക. ഇതിനാവശ്യമായ ചെലവ് വിനോദസഞ്ചാര വകുപ്പ് വഹിക്കും. ഒരു വര്‍ഷം വകുപ്പ് നേരിട്ട് സ്ഥാപനം നടത്തും. പിന്നീട് കൈമാറും.


മൂന്നു വിഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പത്തു സെന്റ് ഭൂമിയും പാര്‍ക്കിംഗിനായി പത്തു സെന്റ് ഭൂമിയുമാണ് എ വിഭാഗത്തിനു വേണ്ടത്. ഫുഡ് കോര്‍ട്ട്, ക്ളോക്ക്റൂം, റസ്റ് റൂമുകള്‍, എടിഎം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ബി വിഭാഗത്തില്‍ അഞ്ചു സെന്റ് ഭൂമിയാണ് വേണ്ടത്. വാഹന പാര്‍ക്കിംഗിനായി അധികമായ അഞ്ചു സെന്റ് വേണം. മൂന്നാംവിഭാഗത്തില്‍ രണ്ടുസെന്റ് ഭൂമിയും വാഹന പാര്‍ക്കിംഗ് ഒരുക്കാനായി അഞ്ചുമുതല്‍ പത്തുസെന്റ് ഭൂമിയുമാണ് വേണ്ടത്. സ്ഥലം ലഭിക്കുന്ന മുറയ്ക്കു പദ്ധതി നടപ്പാക്കി തുടങ്ങുമെന്നു മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.