പ്രകൃതിവാതക വിലവര്‍ധന ന്യായീകരിച്ചു ജെയ്റ്റ്ലി
പ്രകൃതിവാതക വിലവര്‍ധന ന്യായീകരിച്ചു ജെയ്റ്റ്ലി
Saturday, October 25, 2014 11:07 PM IST
മുംബൈ: പ്രകൃതിവാതക വിലവര്‍ധനയ്ക്കായി രാജസ്ഥാന്‍ ഫോര്‍മുല നേരിയ തോതില്‍ അവലംബിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ന്യായീകരിച്ചു. വാതകവില മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എംബിടിയു) 5.61 ഡോളറായി ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ ഇത് 4.2 ഡോളറാണ്.

ഈ വര്‍ധന വന്‍ തോതിലുള്ള ലാഭത്തിലേക്ക് പര്യവേക്ഷകരെ എത്തിക്കില്ലെങ്കിലും ലാഭം ഉറപ്പുവരുത്തുമെന്ന് ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. നിലവിലുള്ള യൂണിറ്റിന് 4.2 ഡോളര്‍ എന്നത് 8.4 ഡോളറാക്കി ഉയര്‍ത്തുകയെന്നതാണ് രാജസ്ഥാന്‍ ഫോര്‍മുല. എന്നാല്‍ നേരിയ തോതിലുള്ള ഈ അവലംബം ഉത്പാദകര്‍ക്ക് നേരിയ ലാഭം ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന ഏറ്റവും കുറഞ്ഞ വിലവര്‍ധനയാണെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ഉയര്‍ന്ന വില വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ മുന്‍ സര്‍ക്കാര്‍ തന്നെ 8.4 എന്ന നിരക്കിന് അംഗീകരിക്കുകയായിന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഉത്പാദക കമ്പനികളുടെ ആവശ്യവും ഉപഭോക്താക്കളുടെ താത്പര്യവും സംരക്ഷിച്ചുകൊണ്ടാണ് ഇതിലൊരു തുലനംപാലിക്കുന്ന നിലപാടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ബിസിനസിനോ വന്‍കിട ബിസിനസിനോ എതിരല്ല, ലാഭം എന്നത് ഒരു മോശം പദമാണെന്നും വിശ്വസിക്കുന്നില്ല. എന്നാല്‍ കൊള്ളലാഭമെന്നത് മോശം പദം തന്നെയാണെന്നും അതുകൊണ്ടുതന്നെ യൂണിറ്റിന് 5.61 ഡോളറെന്ന വര്‍ധന ആവശ്യയമായ ലാഭം നല്‍കുന്ന നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിന് ഉത്സവ സീസണ്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഈ കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.