ആഭ്യന്തര - വിദേശ വിപണികളില്‍ സ്വര്‍ണം തളരുന്നു; വെളിച്ചെണ്ണ വിലയില്‍ തിരുത്തല്‍
Monday, September 22, 2014 10:22 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: വിദേശ കുരുമുളക് പ്രവാഹം ഹൈറേഞ്ച് കര്‍ഷകരില്‍ പിരിമുറുക്കമുളവാക്കുന്നു, വിയറ്റ്നാം കുരുമുളക് ഇറക്കുമതി പതിനായിരം ടണ്ണിലേക്ക്. കൊപ്രയാട്ട് മില്ലുകാര്‍ ചുവടുമാറ്റുന്നു, വെളിച്ചെണ്ണ വിലയില്‍ തിരുത്തല്‍. ഏഷ്യന്‍ തോട്ടങ്ങളില്‍ റബര്‍ ടാപ്പിംഗ് മന്ദഗതിയില്‍, രാജ്യത്തെ ഇറക്കുമതി രണ്ടു ലക്ഷം ടണ്ണിലേക്ക്. ചുക്ക് വിലയിലും കുറവ്. ആഭ്യന്തര വിദേശ വിപണികളില്‍ സ്വര്‍ണം തളരുന്നു, 1,180 ഡോളറിലെ താങ്ങ് നഷ്ടമായാല്‍ ആയിരത്തിലേക്ക് പരീക്ഷണം നടത്താം.

കുരുമുളക്

ഹൈറേഞ്ച് കുരുമുളകിനു കാലിടറുമോയെന്ന ആശങ്കയിലാണ് കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും. രാജ്യം ഉത്സവ സീസണില്‍ നീങ്ങുന്നതിനാല്‍ ഏറ്റവും ആകര്‍ഷകമായ വില ഉത്പന്നത്തിനു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നവര്‍. എന്നാല്‍ ഈ വര്‍ഷം വിയറ്റ്നാമില്‍ നിന്ന് മാത്രം ഏകദേശം പതിനായിരം ടണ്‍ കുരുമുളകെത്തി. ശ്രീലങ്കയില്‍ നിന്നുള്ള ചരക്ക് വരവ് വേറെയും.

മലബാര്‍ മുളക് പിന്നിട്ട രണ്ടാഴ്ച്ചയായി പരുങ്ങലിലാണ്. പോയവാരം കുരുമുളകിനു നഷ്ടമായത് 1,500 രൂപ. റിക്കാര്‍ഡ് വിലയില്‍ നിന്ന് ക്വിന്റലിനു 6,000 രൂപ കുറഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം ചുരുങ്ങിയതാണ് സര്‍വകാല റിക്കാര്‍ഡിനു വഴിതെളിച്ചത്. ഇതിനിടയിലാണ് മണ്‍സൂണ്‍ മെച്ചപ്പെട്ടതോടെ അടുത്ത സീസണില്‍ ഉത്പാദനം ഉയരുമെന്ന കാര്യം വ്യക്തമായത്. ഇതോടെ സ്റ്റോക്ക് ഇറക്കാന്‍ കാര്‍ഷകര്‍ മുന്നിട്ടിറങ്ങി. കര്‍ണാടകത്തിലെ വന്‍കിട തോട്ടം ഉടമകള്‍ ചരക്ക് വില്പനയ്ക്ക് ഇറക്കി.

കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 69,000 രൂപയിലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആവശ്യങ്ങള്‍ക്ക് ചരക്ക് സംഭരണത്തിലാണ്. യൂറോപ്യന്‍ ഷിപ്മെന്റിനു 11,700 ഡോളറും അമേരിക്കന്‍ കയറ്റുമതിക്ക് 11,950 ഡോളറുമാണ്. ഇതര ഉത്പാദന രാജ്യങ്ങള്‍ 10,000 ഡോളറില്‍ താഴ്ന്ന വിലയാണ്.

നാളികേരം

സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ അല്‍പം ആശങ്കയിലാണ്. പച്ചതേങ്ങയ്ക്കും കൊപ്രയ്ക്കും നേരിട്ട വിലയിടിവില്‍ പരിഭ്രന്താരായവര്‍ പല ഭാഗങ്ങളിലും വിളവെടുപ്പ് ഊര്‍ജിതമാക്കി. അതേ സമയം തമിഴ്നാട്ടില്‍ കൊപ്ര ക്ഷാമം തുടരുകയാണ്. ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില്പന കുറഞ്ഞത് മില്ലുകാരെ വില്പനക്ക് പ്രേരിപ്പിച്ചു. മില്ലുകാര്‍ സ്റ്റോക്ക് ഇറക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ച തിടുക്കം തിരിച്ചടിയായി. കൊച്ചിയില്‍ എണ്ണ വില 16,100 ല്‍ നിന്ന് 15,700 രൂപയായി. കൊപ്ര 11,000 ല്‍ നിന്ന് 10,600 ലേക്ക് താഴ്ന്നു.

മുംബൈ വിപണിയില്‍ സൂര്യകാന്തി, പാം ഓയില്‍, സോയ ഓയിലും തളര്‍ച്ചയിലാണ്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ ബ്രസീലിലും അര്‍ജന്റീനയിലും അടുത്ത സീസണില്‍ എണ്ണക്കുരു ഉത്പാദനം വര്‍ധിക്കും. ഇന്തോനേഷ്യയിലും മലേഷ്യയിലും പാമോയില്‍ ഉത്പാദനവും ഉയര്‍ന്നിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭക്ഷ്യഎണ്ണകളില്‍ സമ്മര്‍ദം ഉളവാക്കാം. എന്നാല്‍ ദീപാവലി അടുത്ത സാഹചര്യത്തില്‍ വെളിച്ചെണ്ണ തല്‍ക്കാലം കരുത്തു നിലനിര്‍ത്താം.


റബര്‍

റബര്‍ മാര്‍ക്കറ്റിലെ മാന്ദ്യം തുടരുന്നു. വ്യവസായികള്‍ ആറുമാസ കാലയളവില്‍ ഏകദേശം രണ്ടു ലക്ഷം ടണ്‍ വിദേശ റബര്‍ എത്തിച്ചു. അവര്‍ താത്കാലിക ആവശ്യങ്ങള്‍ക്ക് വേണ്ട ഷീറ്റ് ഏതായാലും സംഭരിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കിട്ട് കൊച്ചി, കോട്ടയം വിപണികളില്‍ നിന്ന് ഷീറ്റ് എടുക്കാന്‍ മടിഞ്ഞു.

നാലാം ഗ്രേഡ് റബര്‍ 12,400 രൂപയിലും അഞ്ചം ഗ്രേഡ് 12,100 ലുമാണ്. ഒട്ടു മിക്ക ഭാഗങ്ങളിലും റബറിന്റെ വിലത്തകര്‍ച്ച മൂലം ടാപ്പിംഗ് നിലച്ചു. കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു.

ടോക്കോമില്‍ റബറിലെ സെല്ലിംഗ് പ്രഷര്‍ നിലനില്‍ക്കുന്നു. വിപണിയുടെ സാങ്കേതിക വശങ്ങള്‍ ദുര്‍ബലാവസ്ഥയെ വ്യക്തമാക്കുന്നു.

ഏലക്കാ

ഏലത്തിനു ആഭ്യന്തര, വിദേശ ഓര്‍ഡറുണ്ട്. അതേ സമയം ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് നീക്കം ശക്തമല്ല. എന്നിട്ടും ഏലത്തിനു കരുത്തു നിലനിര്‍ത്താനായില്ല. വിവിധ ലേല കേന്ദ്രങ്ങളില്‍ മികച്ചയിനം ഏലക്ക ആയിരം രൂപയ്ക്ക് മുകളില്‍ പിടിച്ചു നില്‍ക്കാനായി വാരാവസാനം ക്ളേശിച്ചു.

എംസിഎക്സില്‍ ഏലം സെപ്റ്റംബര്‍ അവധി 899 ലാണ്. താഴ്ന്ന റേഞ്ചിലേക്ക് ഉത്പന്നം നീങ്ങാന്‍ സാധ്യത.

സ്വര്‍ണം

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിനു 1,212 ഡോളറിലേക്ക് ഇടിഞ്ഞു. ആഗോള വിപണി 1,180 ഡോളറിനെയാണ് ഉറ്റുനോക്കുന്നു. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് സ്റ്റെഡിയായി നിലനിര്‍ത്തിയത് സ്വര്‍ണത്തിലെ നിക്ഷേപ താത്പര്യം വീണ്ടും കുറച്ചു. ഇതിനിടയില്‍ ഡോളര്‍ 1967 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനതോടെ മുന്നേറുകയാണ്.

കേരളത്തില്‍ രണ്ടാഴ്ച്ചക്കിടയില്‍ പവനു 800 രൂപ കുറഞ്ഞു. പിന്നിട്ടവാരം താഴ്ന്നത് 400 രൂപ. 20,400 ല്‍ വില്പന തുടങ്ങിയ പവന്‍ ശനിയാഴ്ച്ച 20,000 ലാണ്. മുന്‍വാരം സൂചിപ്പിച്ച 20,080 ലെ താങ്ങ് പവനു നഷ്ടമായ സാഹചര്യത്തില്‍ 19,600 റേഞ്ചിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്താം. മഞ്ഞലോഹം കൂടുതല്‍ ദുര്‍ബലമാകുമെന്ന സാഹചര്യമാണ് മുന്നിലുള്ളത്.

ചുക്ക്

ചുക്ക് ഉത്പാദകരെയും ഇഞ്ചി കര്‍ഷകരെയും നിരാശപ്പെടുത്തി ഉത്പന്ന വില താഴ്ന്നു. വിദേശ ചരക്ക് വരവും ആഭ്യന്തര ആവശ്യം ചുരുങ്ങിയതും വിപണിയെ ബാധിച്ചു. ചൈനീസ് ചുക്ക് ലഭിച്ചവര്‍ നാടന്‍ ചുക്കിന്റെ സംഭരണം കുറച്ചു. കര്‍ണാടകത്തില്‍ നിന്നും ചുക്ക് വില്പനക്ക് ഇറങ്ങി. വിവിധയിനം ചുക്ക് 25,000-26,000 രൂപയിലാണ്.

ജാതിക്ക

ജാതിക്ക വിലയില്‍ നേരിയ ചാഞ്ചാട്ടം. ഔഷധ നിര്‍മാതാക്കളും കറിമസാല വ്യവസായികളും രംഗത്തുണ്ട്. ജാതിക്ക തൊണ്ടന്‍ 200-280 രൂപ, തൊണ്ടില്ലാത്തത് 450-480, ജാതിപത്രി 800-1100 രൂപയിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.